മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 


ഉയരെ മധ്യാഹ്ന സൂര്യനെരിഞ്ഞൊരു 
പകലു പൊള്ളിച്ചെടുക്കുന്നു, കാറ്റിന്റെ 
ചിറകിലേറും തിരമലർപ്പാലിക 
മണലിലാരോ മറിക്കുന്നു പിന്നെയും.

ചിമിഴിനുള്ളിൽ തപം ചെയ്തു പീഡയെ 
തരള മോഹന മൗക്തിക മാക്കിയും 
ചുഴി കളിൽ നൃത്ത മാടിത്തിമർക്കുന്ന 
മകര മത്സ്യത്തിനുയിരായി മാറിയും

പകുതി മാത്രം തുറന്ന നിന് കണ്ണുകൾ 
തിരകളെണ്ണവേ പാതി അടഞ്ഞതിൽ 
കനവനല്പമായൊഴുകി എത്തീടുന്നു  
മണലിൽ  ഊഷ്മാവു തേടുന്നു നിൻ വിരൽ

തരികളല്ലിതു സൗരയൂഥത്തിന്റെ
ചരിതമോതുന്ന സൈകത രേണുക്കൾ 
പദ നഖങ്ങൾ തൊടുമ്പോൾ ചിരിച്ചു കൊ -
ണ്ടൊഴുകി മാറുന്ന സൗന്ദര്യധാമങ്ങൾ  

കടലിരമ്പുന്നു, നിൻ നെഞ്ചിലാദിമ 
പ്രണവ നാദ പ്രസൂനം വിടർന്നതിൽ 
മധു തുളുമ്പുന്നു, വാൽ കണ്ണെഴുതിയ 
നറു നിലാവായി മാറുന്നു നിന്നകം.

തിരകൾ എണ്ണുന്നു, നീല വിരിയിട്ട 
കടലു തരിവള ക്കൈകളാൽ തിരയുന്നു 
സമയ വാതായനത്തിലൂടാവിയായ്   
പുലരി തേടിയ നീർമണിത്തുള്ളിയെ.

തിരകൾ എണ്ണുന്നു, സാന്ദ്ര മൗനത്തിന്റെ 
ഇരുളു ഭേദിച്ചു കടലിരമ്പീടുന്നു,
തിരികെ എത്താത്ത ജൈവ നാളങ്ങളോ 
മരുവിടങ്ങളിൽ തിരകളെ തേടുന്നു.

തിരകൾ എണ്ണുന്നു, നിൻ നഗ്ന മേനിയിൽ 
കടലു തേടുന്നു താരാപഥങ്ങളെ,
പുലരിയെ, പൂനിലാവിനെ  ചുംബിച്ചു 
ലഹരി പുഷ്പിച്ച  കർമ്മ കാണ്ഡങ്ങളെ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ