(Saraswathi T)
ദേവകീനന്ദനാ ഗോപബാലാനിന്റെ -
പ്രേമസ്വരൂപിണി രാധികഞാൻ...!
ഏകയായ്നിന്നെയും ധ്യാനിച്ചിവിടെഞാൻ
എത്തിയതെന്തേയറിഞ്ഞില്ല നീ...!
കാടിന്റെ ഹൃത്തിലാക്കാനനത്തിൽ നീളെ
നിന്നെത്തിരഞ്ഞു നടന്നു കണ്ണാ,
കാണുന്ന പൂക്കളെ, പൂന്തേൻ നുകരുന്ന
കാർവണ്ടിനെയിളം തെന്നലിനെ,
ചെന്നുകണ്ടൂ, ഞാൻ പറഞ്ഞില്ലവയെന്റെ -
നന്ദകുമാരനെവിടെയെന്നും!
എന്തു കൊണ്ടിങ്ങനെയെന്നെപ്പിരിഞ്ഞവൻ
സമ്മോദമാർന്നു നടപ്പതെന്നും!
കാട്ടുമൃഗങ്ങളെപ്പേടിയെനിക്കെന്നു
കാർമേഘവർണാ നിനക്കറിയാം...
ചാരത്തുവന്നുനീ പാലിക്കുകിന്നെന്റെ
നവനീതചോരനാം നന്ദബാലാ..!
ഗോപികാവല്ലഭാ ഗോവിന്ദമാധവാ
ഗോകുലപാലകാ ജീവിതേശാ,
ഗോവർധനത്തിനെ നൽക്കുടയാക്കിയ
ഗോപാലകൃഷ്ണാ നീ രക്ഷയേകൂ...''