കനലെരിയുന്നുവോ രാവുകളിലിങ്ങനെ
ദീർഘമീ ശ്വാസ ഗതികളാൽ നിത്യവും
നിന്റെ സ്മൃതിയിലെ നീല ഞരമ്പുകൾ
തുടികളായെത്തും വർണ്ണയാമങ്ങളിൽ
ഒരു വിരൽ സ്പർശ മുഗ്ദരാഗത്തിലെ
കുളിരോർമ്മപോൽ ദല മർമ്മരം പെയ്കെ
ഏതു വിതാനത്തെ പുൽകി നീയൊറ്റക്കൊ-
രോർമ്മപ്പുതപ്പിൽ പൊതിഞ്ഞ വസന്തത്തെ
അത്രമേലൊട്ടി കനവായിരിക്കവേ
നിഷ്കാസനം ചെയ്ത വർണ്ണത്തുടിപ്പുകൾ
എരിയുന്നു നിത്യവും ഇടനെഞ്ചിലിങ്ങനെ
തുടികൊട്ടുമേതോ നഷ്ട സുഗന്ധികൾ
വംശ വൃക്ഷങ്ങളെ കടപുഴുകിയെത്തുന്ന
വംശാധിപത്യമാം കപട സന്ദേഹികൾ
നീരൂറ്റിയടയുന്ന ക്ഷുദ്രകീടങ്ങളാൽ
വർഗ്ഗസങ്കീർണമാം ശിഖര കൊഴുപ്പുകൾ
ഒരു നിഴൽ ചുവരിലെ വരയറ്റ പാടുപോൽ
ഭീതിയോടേറെ ചലിപ്പിച്ച കണ്ണുകൾ
ഉഗ്രകോപം പൂണ്ട സ്വപ്ന വിഹാരികൾ
ദാഹമിറ്റിച്ചകറ്റും കിനാവുകൾ
നിന്റെ ചിതയിലെ അഗ്നിനാളങ്ങളിൽ
ജീവഗന്ധം പേറി വഴുതിപ്പറക്കവേ
ഒറ്റയിരുപ്പിലെൻ കണ്ണീർക്കയങ്ങളെ
തട്ടികമിഴ്ത്തുമീ ഓർമ്മക്കുറിപ്പുകൾ.