ഒരു നിശ്ചയവുമില്ലാത്ത
ഇടവഴികളിലൂടെ നടക്കുന്നു
ചിലപ്പോൾ ഇടിയായും
ചിലപ്പോൾ മിന്നലായും
വാക്കുകൾ തടയുന്നു
നിറങ്ങളുടെ വസ്ത്രമഴിച്ച് സായന്തനം
വിളറിയ ഇരുട്ടുമായി രാത്രി
ദൂരെയായ്ത്തീരുന്ന കാഴ്ച
ഇടനെഞ്ചിലേക്ക് കനത്ത്
കനത്തെത്തുന്ന ഭീതിയുടെ നിഴലാട്ടം
ജാലകത്തിനു പുറത്ത്
മഞ്ഞു വീണ സ്മൃതിമുഖങ്ങളിൽ
ഒന്നു പോലുമില്ല
ഇതുവരെ കേൾക്കാത്ത ചലനരാഹിത്യത്തിന്റെ
രസരഹിതമാം കഥകളുമായ്
മിടിക്കാതെ മിടിക്കുന്ന ഘടികാരഹൃദയം
ഇപ്പോൾ
“ഉതിർന്നു വീഴുന്നത്
കൽപകവൃക്ഷത്തിന്റെ തൊണ്ടുകൾ മാത്രം”
ജലരൂപമായൊരു വിളർച്ചയാണെങ്ങും
സ്പർശമൊരു ലോകമായ് വളരുന്നു
വിജനതയുടെ അനഘ ഹസ്താലിംഗനം
നിത്യം
കടും ചായമിട്ട കളങ്ങൾ
ഭിത്തിയിലേക്കു ചായുന്നു
ചുവടുറപ്പില്ലാതെ
താഴ് വേരുകൾ തേടുന്നെൻ ജൻമസ്ഥലി
കൺകളിൽ നേർത്തു നേർത്തു വരും
അസ്വീകാര്യതയായ് തീരുന്നു ജീവിതം.