ആദ്യമായ് അവളുടെ കുഞ്ഞുകാലുകൾ
മുറ്റത്ത് പിച്ചവെച്ചത്
ഇന്നും ഓർമ്മയിലുണ്ട്
മുല്ലയും പിച്ചിയും ഞാൻ കാണാതെ
അവളുടെ കാലിലുമ്മ വച്ചതും
അരമണി കിലുക്കി അവളോടി നടന്നപ്പോഴും
കൊലുസുകൾ കൊഞ്ചി
ഒളിച്ചിരുന്നപ്പഴും
മുറ്റത്തെ കാശിത്തുമ്പ
അവളുടെ കൂടെക്കൂടീരുന്നു
എന്നോട് പിണങ്ങി
കെറുവച്ച് മാറിയിരിക്കുമ്പഴൊക്കെയും
തൊടിയിലെ തൊട്ടാവാടിയും
തെക്കൻ കാറ്റിലലഞ്ഞ്
നാടുതെണ്ടി വന്ന അപ്പൂപ്പൻ താടി യുമായിരുന്നു കൂട്ട്
മുറ്റത്തെ മഞ്ചാടി പെറുക്കി
തമാശകൾ പറഞ്ഞ് അവൾ
കണ്ണിറുക്കി കളിച്ചതൊക്കെയും
കരിമഷിയിട്ട കുന്നിമണികളോടായിരുന്നു.
അകായിലവൾ ഋതുമതിയായിരുന്നപ്പോൾ
ഉമ്മറത്ത് വന്നിരുന്ന്
അന്തിമേഘം അവളുടെ
കവിളിണകൾ ചുവപ്പിച്ചിരുന്നു.
പറഞ്ഞിരുന്നു പോലും മുറ്റത്തെ തുളസിയോട്
ഞാനറിയാതെ ഓരോ
ശ്യാമസന്ധ്യയിലും അന്തിത്തിരി
കത്തിക്കുമ്പോൾ അവളുടെ
പ്രണയത്തെക്കുറിച്ച്...
പകലൊക്കെ ഒളിച്ചിരുന്ന്
ഞാനുറങ്ങുന്ന നേരം നോക്കി
ഓരോ തവണയും നിലാവ് വന്നിരുന്നുപോലും
അവൾക്കറിയാത്ത പ്രണയ സ്വപ്നങ്ങൾ
കാണാൻ പഠിപ്പിക്കാൻ
ഇന്നലെ വന്ന കാറ്റിനൊപ്പം
അവളോടിപ്പോയപ്പോൾ
ആരും ഒന്നും പറഞ്ഞില്ല...
മുറ്റത്ത് ഞാൻ ...
തനിച്ചായിരിക്കുന്നു
പെയ്തു തോർന്ന മഴയോടൊപ്പം.