പ്രജ്ഞയൊടുങ്ങാറായ സ്വപ്നങ്ങളുടെ
ഞരക്കം കേട്ടാണ് ഞാനുണര്‍ന്നത്.
ബോധി വൃക്ഷത്തിന്‍റെ തണലില്‍
ആത്മീയതയുടെ അനുഭവസാക്ഷ്യം
തിരഞ്ഞ് പോയതാണ്.
അശാന്തിയുടെ വേനലില്‍
ഇലപൊഴിഞ്ഞ മരച്ചോട്ടില്‍
വിയര്‍ത്ത് ഒലിച്ച്
മനുഷ്യ ജന്മത്തിന്റെ പാപഭാരം പേറി ഞാനിരുന്നു.
ചേക്കേറാനൊരു ചില്ല തേടിയലഞ്ഞ
പക്ഷിയുടെ കുഴഞ്ഞ ചിറകുകള്‍ പോലെ
എന്റെ സ്വപ്നങ്ങള്‍ മിഴിപൂട്ടിയിരുന്നു.
തോറ്റു പോയത്
പ്രണയത്തിന്റെയും വിപ്ലവത്തിന്‍റെയും
തത്ത്വശാസ്ത്രങ്ങളില്‍ മാത്രമായിരുന്നില്ല.
കാലം എന്നെ പറഞ്ഞു പഠിപ്പിച്ച
കള്ളക്കഥകളിലേക്ക് മറ്റൊന്ന് കൂടി...
വ്യഥിതമായ മോഹങ്ങളുടെ നിഴൽപ്പാടുകള്‍
പിന്നെയും പലവട്ടം എന്നെ പിന്തുടര്‍ന്നു.
അപ്പോഴൊക്കെയും
അനാദിയായ് തിരയടിക്കുന്ന കാലം
മോഹഭംഗങ്ങളുടെ കടല്‍ക്കരയില്‍
വീണ്ടും വീണ്ടും
എന്നെ തനിച്ചാക്കിക്കൊണ്ടിരുന്നു!