(Rajendran Thriveni)
ഹാ,ബോധിവൃക്ഷമേ,
ഞാനും വരുന്നു നിൻ
ആത്മീയ ഛായയി-
ലല്പമിരിക്കുവാൻ!
രാജ ദു:ഖങ്ങളോ,
ആത്മദു:ഖങ്ങളോ,
ഹൃദയം തകർക്കുന്ന
സിദ്ധാർത്ഥനല്ല ഞാൻ!
ഹൃദയത്തിൽ വിത്തിട്ടു
വടവൃക്ഷമായിന്നു
പൂത്തുല്ലസിക്കുന്ന
സ്വാർത്ഥ ബോധത്തിന്റെ,
മാസ്മരച്ചുറ്റുകൾ
പൊട്ടിച്ചു, സ്വാതന്ത്ര്യ-
യൂർജം നിറയ്ക്കുവാൻ
തണൽതേടിയെത്തുവോൻ!
ഇനി നിന്റെയിലകളിൽ
നിന്നും പരക്കുന്ന
ബോധരേണുക്കളെ
ചിന്തയിൽ വീഴ്ത്തുവാൻ;
വീണ്ടുമീ തണലിന്റെ
മന്ത്രണം കേൾക്കുവാൻ
ഞാനിരിക്കട്ടെനി-
ന്നാത്മീയ ഛായയിൽ!