വൈകിട്ടത്തെ ഡോസ് വാങ്ങാനായി ബിവറേജിനെ ലക്ഷ്യമാക്കിപീടികയിലേക്ക് ഇറങ്ങിയപ്പോഴാണു എതിരെ ഒരു ബുള്ളറ്റ് വരുന്നത് മണിയണ്ണൻ കണ്ടത്. ഹെൽമറ്റ് ഇല്ലാതെ വന്ന ആളിനെ അടുത്തു വന്നപ്പോൾ ആണു മനസ്സിലായത്. മറിയം ബീവിയുടെ ഇളയമകൻ നിഷാദ് അല്ലേ? ഇവൻ അങ്ങ് ബാംഗ്ലൂരു വക്കിലിനു എന്തോ പഠിക്കാൻ പോയതല്ലായിരുന്നോ? അപ്പൊഴാണ് ഇന്ന് തന്റെ മോളു നിഷാദ് ഇക്കായെകുറിച്ച് പറഞ്ഞത് ഓർമ്മവന്നത്.
“എടാ മോനെ” മണിയണ്ണൻ കൈവീശി. നിഷാദ് അല്പം മുമ്പിലായി ബുള്ളറ്റ് നിർത്തി.
“എന്താ ചേട്ടാ, വിശേഷം? “ നിഷാദ് ബൈക്ക് സൈഡിലൊതുക്കി.
“ഇന്ന് രാവിലെ എന്റെ മോളു പറയുന്നത് കേട്ടു, നാളെ നിന്റെ സുന്നത്ത് ആണെന്നോ, നീ ആ പ്രോഗ്രാം ഫേസ്ബുക്കിൽ ലൈവ് ഇടുമെന്നോ ഒക്കെ, അവൾ അതു കാണണം എന്ന് പറഞ്ഞ് ഇരിക്കയാ..എന്റെ മോനെ ഇതൊക്കെ നിങ്ങൾ ഇങ്ങനെ നാട്ടുകാരെയെല്ലാം കാണിച്ചാണോ ചെയ്യുന്നത്? നീ കൊച്ചു കുട്ടി ഒന്നും അല്ലല്ലോ?”
“അയ്യോ അത് ചേട്ടാ ..” അവൻ മുഴുമിക്കുന്നതിനു മുൻപ് വീണ്ടൂം മണിയണ്ണൻ തുടർന്നു. “ എന്നാലും പെൺ പിള്ളാരൊടൊക്കെ നീ അത് ലൈവ് കാണിക്കാം എന്ന് പറഞ്ഞാൽ ...അത് ...കാലം പോയ പോക്കെ...”
“എന്റെ മണിയണ്ണാ, കുറച്ചൊക്കെ വിവരോം വിദ്യാഭാസം വേണ്ടേ? മോൾ പറഞ്ഞത് എന്താണെന്ന് തിരിച്ച് വീട്ടിൽ ചെല്ലുമ്പോൾ ഒന്നൂടെ ചോദിക്ക് അപ്പൊ മനസ്സിലാകും. അതെങ്ങനാ, വീട്ടിൽ വരുമ്പോൾ വെളിവ് ഉണ്ടെങ്കിലല്ലെ മക്കൾ പറയുന്നത് മനസ്സിലാകൂ...ശവങ്ങൾ...” ഇത്രയും പറഞ്ഞ് നിഷാദ് ബൈക്ക് മുന്നോട്ട് എടുത്തു. ലോ കോളജിലെ നാളത്തെ സന്നതിനുള്ള തയ്യാറെടുപ്പുകൾ അവന്റെ മനസ്സിൽ കൂടി കടന്നുപോയി ഒപ്പം മണിയണ്ണന്റെ സുന്നത്തും..