(Sathish Thottassery)
കുട്ടപ്പേട്ടൻ ചേറൂരിന്റെ ചങ്കായിരുന്നു. കറുത്ത് കുള്ളനായ കുട്ടപ്പേട്ടനെ അയാൾ കേൾക്കാതെ ചേറൂർക്കാർ ഗോപ്യമായി കുട്ടിച്ചാത്തൻ എന്ന് വിളിച്ചുപോന്നു. നിഷ്കളങ്കനും, നിരുപദ്രവിയും നിഷ്കാമനും ആയതിനാൽ എല്ലാവർക്കും എളുപ്പത്തിൽ കോലം വെക്കാൻ പറ്റിയ പാവം. കുട്ടപ്പേട്ടന്റെ അനാറ്റമിയിൽ ഒരേ ഒരു ധവള ശോഭ, നേവൽ കേഡറ്റുകൾ പരേഡിന് നിൽക്കുന്ന പോലെയുള്ള അദ്ദേഹത്തിന്റെ വരിവടിവൊത്ത പാൽ പല്ലുകളായിരുന്നു. ഏതു അമാവാസി രാവിലും അദ്ദേഹം ഒന്നു ചിരിച്ചാൽ റോഡിൽ എതിരെ വരുന്ന വാഹനങ്ങൾ വരെ വഴി മാറിപ്പോകും.
ഒരുദിവസം രാത്രി ചേറൂർ ജംഗ്ഷനിൽ സ്ഥിരം കൂടാറുള്ള കണ്ടക്ടർ ശോഭന്റെയും കുറുപ്പു സുകുവിന്റെയും വെടിവട്ട കൂട്ടായ്മയിലേക്ക് കുട്ടിച്ചാത്തൻ അത്താഴശേഷം കള്ളിമുണ്ടുടുത്തു ബീഡിയും വലിച്ചുകൊണ്ടു പ്രവേശിച്ചു. നാട്ടു വർത്തമാനങ്ങൾ ക്കിടയിൽ ചാത്തൻ തന്നെ കുറേക്കാലമായി കാര്യമായി അലട്ടിക്കൊണ്ടിരിക്കുന്ന മൂലക്കുരു ഹേതുവായ ദുരിതങ്ങളുടെ കെട്ടഴിച്ചു പൊട്ടാതെ താഴത്തിട്ടു. ചാത്ത മുഖത്തുനിന്നും കദനകഥ കേട്ട ശോഭൻ പരിഹാരമുണ്ടെന്നും പറഞ്ഞു ചാത്തനെ ലേശം മാറ്റിനിർത്തി രണ്ടു മൂന്നു മിനിട്ടു ഗൗരവത്തിൽ കുശുകുശുത്തു. ഇടക്ക് പൗർണ്ണമി, നിലാവ്, പാലം തുടങ്ങിയ വാക്കുകൾ കാതുകൂർപ്പിച്ചിരുന്ന നീചന്മാർ കേട്ടുവത്രെ.
ക്ലൈമാക്സ്: രണ്ടു ദിവസങ്ങൾക്കു ശേഷം പൗർണമി രാത്രിയിൽ ജംഗ്ഷനിൽ നിന്നും കവലക്കാടൻ ഡോക്ടറുടെ വീടും കടന്ന്, പാടത്തേക്കിറങ്ങുന്ന ഊടുവഴിയിലൂടെ അരിവാൾതോടിലെ പാലം ലക്ഷ്യമാക്കി നടന്നു നീങ്ങുന്ന ചാത്തനെ സംഘം രഹസ്യമായി ഫോളോ ചെയ്തു. പിന്നെ കൈതക്കൂട്ടത്തിൽ മറഞ്ഞുനിന്ന അവർ കണ്ടത് ചന്ദ്രികാചർച്ചിതമായ വിജന നിശ്ശബ്ദ നിശീഥിനിയിൽ പാലത്തിനുമുകളിൽ പൂർണ്ണചന്ദ്രന് നേരെ ആസനം കാട്ടി ഏകദേശം അറുപതു ഡിഗ്രിയിൽ കുനിഞ്ഞു നിൽക്കുന്ന ദിഗംബര കുട്ടിചാത്തനെനെയായിരുന്നു.