മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

സ്റ്റോണിംഗ് ഓഫ് സുരയ്യ ഒരവലോകനവും, രാഷ്ട്രീയവും. സ്ത്രീ യുടെ ശബ്ദത്തിനും, കണ്ണീരിനും,ജീവനും, മത, പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ യാതൊരു വിലയുമില്ല എന്ന് തെളിയിക്കുന്ന അങ്ങേയറ്റം ക്രൂരവും മാനുഷിക രഹിതവുമായ യഥാർത്ഥ സംഭവത്തിന്റെ പുസ്തക, ചലച്ചിത്രാവിഷ്കാരം എന്ന നിലയ്ക്ക് ഹൃദയവേദനയോടെ മാത്രമെ സ്റ്റോണിംഗ് ഓഫ് സൊരയ്യയുടെ സംഗ്രഹം സാധ്യമാകൂ.

സൊരയ്യ മാഹ്നു ചെഹ്രി എന്ന നാലു മക്കളുടെ അമ്മയായ മാന്യ സ്ത്രീയെ അലി എന്ന തന്റെ ഭർത്താവ് മറ്റൊരു പതിനാല് കാരിയെ വിവാഹം ചെയ്യുവാൻ വേണ്ടിയുള്ള തീവ്രമായ അഗ്രഹത്തിന്റെ പേരിൽ തന്റെ ഗ്രാമത്തിലെ മതാദ്ധ്യക്ഷനെ കൂട്ട് പിടിച്ചും മേയറെ തെറ്റിദ്ധരിപ്പിച്ചും ഗൂഢാലോചന നടത്തിയും, ഒഴിവാക്കാനായി അവസാനം വ്യഭിചാരക്കുറ്റം ആരോപിക്കുകയും, അവളോട് തന്റെ നിരപരാധിത്വം തെളിയിക്കുവാൻ ആവശ്യപ്പെടുകയും തുടർന്ന് കല്ലെറിഞ്ഞ് കൊല്ലുവാൻ വിധിക്കുകയും ദ്രുതഗതിയിൽ അത് നടപ്പാക്കപെടുകയും ചെയ്യുന്നു.

ഗ്രാമത്തിൽ കാർ റിപ്പയറിംഗിന് യാദൃശ്വികമായി എത്തിപ്പെടുന്ന മാധ്യമ പ്രവർത്തകനോട് എല്ലാ പ്രതികൂല സാഹചര്യത്തളേയും സധൈര്യം മുന്നിട്ട് സൊരയ്യയുടെ അമ്മായി (സൊഹ്റ ) കാര്യങ്ങൾ വെളിപ്പെടുത്തുന്നു. അവർ പറയുന്നു

"ഈ രാജ്യത്ത് സ്ത്രീയുടെ ശബ്ദത്തിന് യാതൊരുവിലയുമില്ല അതുകൊണ്ട് നിങ്ങൾ എന്റെ ശബ്ദം കൊണ്ട് പോകണം എന്നിട്ട് ഈ ലോകത്തെ മുഴുവൻ കേൾപ്പിക്കണം, ഇന്നലെ ഇവിടെ നടന്നത് തെറ്റായിരുന്നു എന്ന് ഈ ലോകം മുഴുവൻ അറിയണം”

ഫ്രഞ്ച് - ഇറാനിയൻ മാധ്യമപ്രവർത്തകനായ ഫ്രിഡോൻ സഹെബ്ജം ഇവ ലോകത്തോട് പുസ്തക രൂപത്തിൽ പറഞ്ഞപ്പോൾ അന്താരാഷ്ട്രാ തലത്തിൽ നടക്കുന്ന കല്ലെറിഞ്ഞു കൊല്ലലിനെയും സ്ത്രീയുടെ അവകാശനിഷേധങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴി ഒരുക്കുകയും വിൽപ്പനയിൽ ബെസ്റ്റ് സെല്ലറായി മാറുകയും ചെയ്തു.

എന്നിട്ടും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്രയും ആളുകൾ പ്രത്യേകിച്ചും സ്ത്രീകൾ ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കല്ലെറിഞ്ഞുകൊല്ലൽ തുടങ്ങിയ പ്രാകൃത ശിക്ഷാരീതിക്കു വിധേയരായിക്കൊണ്ടിരിക്കുന്നു. ഇതിൽ എത്രത്തോളം പുറം ലോകം അറിയുന്നു എന്നതും മതത്തിന്റെ പേരിൽ സമൂഹം അതു ന്യായീകരിക്കപ്പെടുന്നു എന്നതുമാണ് ഭയാനകമായ വസ്തുത.

ഇസ്ലാമിക ശരീഅത്തെന്ന 14-ആം നൂറ്റാണ്ടിലെ നിയമ വ്യവസ്തിയെ അക്ഷരാർത്ഥം പാലിച്ചു പോകുന്ന അന്ധമായ, മാനുഷിക രാഹിത്യരായ ഒരു കൂട്ടം മൃഗങ്ങളുടെ മത വിശ്വാസം കൊണ്ട് മദം പൊട്ടിയ ഒരു ജനസമൂഹത്തിൽ, തന്റെ ഇംഗിത സാഫല്യത്തിന് വേണ്ടി കപടനായ നീചപ്രവർത്തിക്ക് ജയിൽശിക്ഷ അനുഭവിച്ച ഒരു മതാദ്ധ്യക്ഷനെ പക്ഷം ചേർത്ത് തന്റെ ഭാര്യയെ കല്ലെറിഞ്ഞു കൊല്ലിക്കാനുള്ള വ്യഗ്രത കാട്ടുന്ന ഭർത്താവ്. 

സാഹചര്യങ്ങളെയൊ തന്റെ മകളുടെ വാക്കുകളെയോ കേൾക്കാൻ കൂട്ടാക്കാതെ അവിടെ കൂടിയ പുരുഷാരത്തിനു മുന്നിൽ വച്ച് ഇവൾ പാപിയാണ് ഇനിമേൽ ഇവൾ എന്റെ മകളല്ലെന്നും ഞാൻ അവളുടെ അഛനല്ലെന്നും ദൈവനാമത്തിൽ ഉറക്കെപ്പറഞ്ഞു കൊണ്ട് ആദ്യത്തെ കല്ല് എറിയുന്ന പിതാവ്.

അമ്മയുടെ ഭാഗം കേൾക്കാൻ പോലും തയ്യാറാകാതെ ഇടയ്ക്കെപ്പോഴോ ഒന്ന് വിതുമ്പാൽ ശ്രമിക്കുന്ന അനുജനോട് ആണുങ്ങളെപ്പോലെ പെരുമാറാൻ ഉപദേശിക്കുന്ന പത്തോ - പന്ത്രണ്ടോ വയസ്സ് പ്രായം വരുന്ന മൂത്ത മകൻ.

എറിഞ്ഞു കൊല്ലാൻ അവസരം കാത്തു നിൽക്കുന്ന നാട്ടുകാർ  ഇവരെല്ലാം ഹിംസാത്മകമായ ദൈവനീതി നടപ്പാക്കാൻ അതിലൂടെ പുണ്യലബ്ദി നേടി തന്റെ ഭാഗം സുരക്ഷിതമാക്കാൻ ശ്രമിക്കുന്ന തീവ്ര മതവിശ്വാസ സമൂഹങ്ങളുടെ പരിഛേദമാണ്.

എറിയുവാനുള്ളകല്ലുകൾ ശേഖരിക്കപ്പെടേണ്ടതിനുള്ളരീതി, അതായത് വലിപ്പം തീരെയില്ലാത്തതും, വലിപ്പമുള്ളതുമായവ ഒഴിവാക്കപ്പെടുന്നു..

ശിക്ഷയ്ക്ക് വിധേയരാകുന്നവരുടെ ജീവന്റെ ഓരോ തുടിപ്പും പോകുന്നത് ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ക്രൂരമായ മാനസികാവസ്ഥയെ പ്രതിനിധീകരിക്കുന്നു.

ആ ജീവൻ എടുക്കാൻ സന്മാർഗ്ഗ ബോധമുള്ള ഓരോരുത്തരും ബാധ്യസ്ഥരാണ് എന്ന് മതം പറയുമ്പോൾ അങ്ങനെ ആകാതെ വഴിയില്ല.

സ്വന്തം മാതൃത്വത്തിന് നേരെ വരെ കല്ലെറിഞ്ഞു കൊലപ്പെടുത്തുവാനുള്ള മനോഗതി വളർത്തിയെടുക്കപ്പെടുന്നു എങ്കിൽ മതം ചെലുത്തുന്ന ആശയപരമായതോ അല്ലാത്തതോ ആയ സ്വാധീനം എത്രത്തോളം വലുതാണ് എന്ന് ചിന്തിക്കാവുന്നതേ ഉള്ളൂ…

അവസാന അവസരത്തിൽ എന്തേലും പറയാനുണ്ടോ എന്ന മേയറുടെ ചോദ്യത്തിന് അവൾ മറുപടി സംസാരിച്ചു തുടങ്ങുന്നു. കല്ലുകൾ കൂട്ടിയുരുമ്മി ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന തന്റെ പരിചയക്കാരായ ജനങ്ങളോട്..

ആ കല്ലുരുമ്മൽ തന്റെ മരണത്തിന്റെ അട്ടഹാസമാണെന്നറിഞ്ഞിട്ടും ഒട്ടും പതറാതെ ആത്മവീര്യം ചോരാതെ ...

ആ വാക്കുകൾ ഇപ്രകാരമാണ്

"നിങ്ങൾക്ക് എന്നെ ഒട്ടും പരിചയമില്ല എന്നു തോന്നുന്നു…, ഞാൻ സൊരയ്യ.എം ഞാൻ നിങ്ങളുടെ വീടുകളിൽവന്നിട്ടുണ്ട്, ഒരുമിച്ചു ഭക്ഷണം കഴിച്ചിട്ടുണ്ട്, ഞാൻ നിങ്ങളുടെ അയൽക്കാരിയാണ്, സുഹൃത്താണ് നിങ്ങൾക്കിതെങ്ങനെ എന്നോട് ചെയ്യാൻ കഴിയുന്നു. ഞാൻ മകളാണ്…... ഭാര്യയാണ്…. അമ്മയാണ് നിങ്ങൾക്കിതെങ്ങനെ ചെയ്യാൻ കഴിയുന്നു “

ഇത് ദൈവ നിയമമാണ് എന്ന സമൂഹത്തിന്റെ ആക്രോശത്തിനു മുന്നിലും പതറാതെ മരണത്തിനും നരഭോജികളായ മതാന്ധരായവർക്കും തന്റെ ഭർത്താവിന്റെ ആഗ്രഹ പൂർത്തീകരണത്തിനും വിധേയയായിത്തീരുവാൻ സധൈര്യം നിന്നുകൊടുക്കുന്നു.

അനവസരത്തിൽ അവിടെയെത്തുന്ന നാടോടികളായ കലാകാരൻമാരും ഇതിന് സാക്ഷ്യം വഹിക്കേണ്ടി വരുന്നു. കല്ലെറിഞ്ഞു ദാരുണമായി കൊല്ലപ്പെട്ട അവളുടെ ചോരയിൽ കുളിച്ച മൃതശരീരത്തിനുകളിൽ തുണി വിരിച്ച ശേഷം അവർ ആ ഗ്രാമത്തെ മുഴുവൻ സന്തോഷത്തിലേക്ക് കൊണ്ട് വരുന്നു. ഗ്രാമം മുഴുവൻ ആ ദിനം ആഘോഷമാക്കുന്നു.

മൃതശരീരം മറവ് ചെയ്യാൻ അവർ അനുവാദം നൽകുന്നില്ല എന്നു മാത്രമല്ല മാന്യമായ മരണം പോലും നൽകാതെ ശിക്ഷിച്ച സമൂഹം ആ ഭൗതിക ശരീരത്തോടും അനാദരവ് പ്രകടിപ്പിക്കുന്നു... അവസാനം ഒരു പുഴക്കരയിൽ സൊഹറയ്ക്ക് അത് ഉപേക്ഷിക്കേണ്ടി വരുന്നു.

പിന്നീട് ഭർത്താവായ അലിക്ക് തന്റെ ആഗ്രഹ സഫലീകരണത്തിനുള്ള അവസരമുണ്ടാകുന്നില്ല. എല്ലാം വെറുതെ അയാളുടെ ഗൂഢാലോചനയുടെ ഭാഗം മാത്രമായിരുന്നു എന്ന് മറ്റുള്ളവർ മനസ്സിലായി തുടങ്ങുമ്പോഴേക്കും പകരം കൊടുക്കാനാവാത്ത നഷ്ടങ്ങൾ മാത്രമായി കാലത്തിന്റെ തിരശ്ശീലയിൽ സൊരയ്യ മറയ്ക്കപ്പെടുന്നു. അത് അവളുടെ വിധിയാണ് ദൈവനിശ്ചയം ... എല്ലാ പഴികളും ദൈവത്തിലേക്കെറിഞ്ഞു കൊണ്ട്, ഓരോരുത്തരും സെരയ്യയുടെ ചോരയുടെ മണം കഴുകിക്കളഞ്ഞ് വിശുദ്ധരാകുന്നു.

അടിക്കുറിപ്പ്: ഇന്നും സമൂഹത്തിൽ സൊരയ്യമാർ ആവർത്തിക്കപ്പെടുന്നുണ്ട്, മതാതിഷ്ഠിത സമൂഹത്തിൽ സ്ത്രീ പുരുഷ ഭേദമന്യെ ദൈവനിന്ദയ് ക്കും, മതനിന്ദക്കും, പ്രവാചകനിന്ദയ്ക്കും യുക്തി സഹമായി സംവാദ മർഹിക്കാത്തവയ്ക്കും ജീവനുകൾ നഷ്ടപ്പെടുത്തേണ്ടി വരുന്നു.

രക്തരഹിതമായി സംസാരിച്ചു തീർക്കേണ്ട പ്രശ്നങ്ങൾ പോലും പ്രതിഫലേച്ഛയോടെ, ദൈവപ്രീതിക്കായി നരബലികളായി മാറുന്നു.കല്ലെറിഞ്ഞും, അടിച്ചും, തൊഴിച്ചും, കഴുത്തറുത്തും ജീവനുകൾ ഇല്ലാതാക്കപ്പെടുന്നു..

സൊരയ്യയുടെ ജീവൻ ദശാബ്ദങ്ങൾക്കു മുന്നെ ഇറാനിൽ അപഹരിക്കപ്പെട്ടു എങ്കിൽ അഖ്ലാക്കും, മിസ്ഹാലും, ഫൈസലും, ഫാറൂഖും, സിറിയയും, മ്യാൻമാറും, ആഫ്രിക്കയുമെല്ലാം നമുക്കറിയാവുന്ന ആധുനികതയുടെ ഈ ലോകത്ത് മാനവികതയുടെയും ,മതരഹിത്യത്തിന്റെയും അലയൊലികൾ മുഴങ്ങേണ്ടിടത്ത് സൊരയ്യയുടെ പാരമ്പര്യത്തിലേക്ക് വീണ്ടും എഴുതി ചേർക്കപ്പെടുകയാണ്.

ചിന്താമണ്ഡലങ്ങൾ മതതീവ്രവാദത്തിനും, വംശവെറിക്കും, ഉന്മൂലന വാദങ്ങൾക്കും പണയപ്പെടുത്തിക്കൊണ്ട് സഹജീവികളോട് മനുഷ്യത്വരഹിതമായി പെരുമാറി ,അവന്റെ ജീവന് വില നിശ്ചയിക്കുന്ന മത ആശയങ്ങളോട്.. പ്രതിഫല വാഗ്ദാനം നൽകുന്ന ദൈവങ്ങളോട് ... അത് അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കുന്ന തീവ്ര വിശ്വാസ സമൂഹത്തോട് മാനുഷിക ജീവി എന്ന നിലയിൽ ആർക്കാണ് താതാത്മ്യം പ്രാപിക്കാൻ പറ്റുക?

ഒരു സ്വയം വിലയിരുത്തൽ ആവശ്യമായി വരുന്നത് അവിടെയാണ്…. സ്വന്തം യുക്തിയെ എവിടെ പ്രയോഗിക്കണം എന്നത് അവരവരിൽ നിക്ഷിപ്തമായിരിക്കെ ഉരുദ്ധരണി കൂടി പറയുവാൻ ആഗ്രഹിക്കുന്നു. "വേദഗ്രന്ഥങ്ങൾ ഉറക്കെ ഉദ്ധരിച്ചു കൊണ്ട് കാപട്യക്കാരെപ്പോലെ നടിക്കരുത്", - 14-ആം നൂറ്റാണ്ടിലെ ഒരു പേർഷ്യൻ കവി.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ