ജോസഫ് എബ്രഹാം എഴുതി മൊഴിയിൽ പ്രസിദ്ധീകരിച്ച 'മാതംഗി' എന്ന കഥയെ ശ്രീകുമാർ എഴുത്താണി അപഗ്രഥിക്കുന്നു. ഇനിയുള്ള ലിങ്കിൽ നിന്നും കഥ വായിക്കാവുന്നതാണ്.
മിത്തുകയെക്കുറിച്ചും മനസ്സിനെക്കുറിച്ചും ഒരു നൂറ്റാണ്ടിലേറെയായി ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. അവയിലെ പല കണ്ടെത്തലുകൾക്കും ഈ കഥ ഉദാഹരണമാക്കാവുന്നതാണ്. അത്തരം പഠനങ്ങൾ ആഴത്തിലും വിസ്തരിച്ചും പ്രതിപാദിച്ചിട്ടുള്ള പ്രതീകങ്ങൾ (semiotics) മാതംഗി എന്ന കഥയിൽ വളരെ സ്വാഭാവികമായിത്തന്നെ ജോസഫ് ഉൾപ്പെടുത്തിയിരിക്കുന്നു. ഇലഞ്ഞി മരത്തിനെ ചുറ്റിയിരിക്കുന്നു പാമ്പ് മാതംഗിയുടെ ചെവിയിൽ മന്ത്രിക്കുന്നത് ആ കുന്നിൻ പുറത്തെ മറ്റൊരു ഏദൻതോട്ടമാക്കുന്നു. വേണ്ടാത്തത് ചെയ്തു പെറ്റുപെരുകരുത് (വിളക്കെപ്പെട്ട കനി) എന്ന ദൈവവചനവും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത് എന്ന മതപരമായ അനുശാസനവും കുമാരൻ മറികടക്കുന്നു. ജീവിതം കുമാരന് പ്രതിഫലമായി സ്വർഗീയ സുഖം നൽകുന്നു. മാതംഗിയോടൊത്ത് അവൻ മേഘമാലകളിലേയ്ക്ക് ഉയരുന്നതായി കഥകൃത്ത് പറയുന്നുണ്ട്.
തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെതന്നെ ഈ കഥയിലെ പ്രഥമസ്ഥാനം മാതംഗിക്കാണ്. വ്യക്തിത്വത്തെക്കുറിച്ചുള്ള യുങ്ങിന്റെ ചിന്തകളെ ശരിവെക്കുന്ന രീതിയിൽ മാതംഗിയുടെ ജീവിതത്തിന്റെ ഇരുണ്ട വശവും, അവളുടെ ഉള്ളിലെ അപരത്വവും, അവൾ കുമാരനോട് കാണിക്കുന്ന നിർമിതവ്യക്തിത്വവും (shadow, animus and persona) കഥകൃത്ത് വരച്ചിടുന്നുണ്ട്. അവൾ മരിക്കാനുണ്ടായ സാഹചര്യം നമുക്കറിയാത്ത ഇരുളിലാണ്, യക്ഷിയായിരിക്കുന്ന കാലത്ത് അവളിൽ കുമാരനേക്കാൾ ആണത്തമുള്ള ഒരു വ്യക്തിത്വം ദൃശ്യമാണ്, പിന്നീട് അവൾ കുമാരനോട് കാണിക്കുന്ന വ്യക്തിത്വം സ്വാർത്ഥവും അസ്വാഭാവികവുമാണ്. നിർമ്മലമായ, അചഞ്ചലമായ സ്നേഹം കൊണ്ടാണ് കുമാരൻ ഇതിനെയെല്ലാം കീഴ്മേൽ മറിക്കുന്നതും അവളെ കീഴ്പെടുത്തുന്നതും. സ്‌നേഹം അങ്ങിനെ സർവ്വശക്തനായ ദൈവം തന്നെയാകുന്നു. സൃഷ്ടിയും പുനഃസൃഷ്ടിയും സ്നേഹത്തിന്റെയും ധർമ്മമാകുന്നു.
എല്ലാ പ്രശ്നങ്ങളും അവളോ അവളുടെ പ്രേരണയോ കാരണമാണ് പരിഹരിക്കപ്പെടുന്നത്. യക്ഷി എന്നത് മാറ്റി നിർത്തിയാൽ ഈ കഥാപാത്രത്തിന്റെ മനസ്സ് അതിസങ്കീർണ്ണമാണ് എന്ന് കാണാം. പ്രായം കൊണ്ട് അവൾ കുമാരന് മാതൃ തുല്യയാണ്. അവൾക്ക് പിതൃതുല്യനാണ് മേഴത്തൂർ അഗ്നിഹോത്രിയാണ്. അയാളോടാണ് അവൾ ആദ്യമായ് സ്നേഹം പ്രകടിപ്പിക്കുന്നത്. കടുവ അയാളെ തിന്നുമെന്ന് അവൾ ഭയപ്പെടുന്നു. ഭോജനം ഭോഗത്തിന്റെ പ്രതീകമാണ്. തന്നെ ജീവിതത്തിന്റെ ലൗകികതയിലേയ്ക്ക് മടക്കിക്കൊണ്ടു വരാൻ അവൾ മേഴത്തൂരിനോട് ആവശ്യപ്പെടുന്നത് ലൈംഗികതയിലേക്കുള്ള ക്ഷണനമാണ്. അവളുടെ പുരുഷന്റെ സ്ഥാനം സൂര്യകാലടി മനയിലെ നമ്പൂതിരിക്കാണ്. കുറേ കാലത്തേയ്ക്ക് അവളുടെ ചോദനകളെയും പ്രവുത്തികളെയും അടക്കാൻ അയാൾക്ക് സാധിക്കുന്നുണ്ട്.
കഥ നടക്കുന്ന കാലത്ത് ഒരു ഈഡിപ്പൽ ബന്ധമാണ് അവളും കുമാരനും തമ്മിൽ ഉണ്ടാകുന്നത്. ജീവിതത്തിൽ തോറ്റ കുമാരൻ തന്റെ അമ്മയിലേയ്ക്ക് മടങ്ങുന്നതാണ് അയാളുടെ മാതംഗീ പരിണയം. മരണതുല്യമായ ഒരു അനുഭവത്തിലൂടെ, ലൈംഗികതയുടെ അയാൾ വീണ്ടും ഗർഭസ്ഥ ശിശുവാകുന്നു. ഈ കാലയളവാണ് അയാളുടെ സംഭവ ബഹുലമല്ലാത്ത വിദേശവാസക്കാലം. അയാളിലെ ഈഡിപ്പൽ ചോദനകൾ അയാൾക്ക് മാതംഗിയുടെ സ്തനങ്ങളോടുള്ള താത്പര്യത്തിലും അവളുടെ പ്രതികരണത്തിലും വ്യക്തമാണ്. ഇവിടെ മന്ത്രവാദികൾ അയാൾക്കും പ്രായംകൊണ്ടും ശക്തികൊണ്ടും പിതൃസ്ഥാനീയരാണ്. മാതൃസ്ഥാനീയയായ മാതംഗിയെ സ്വന്തമാക്കാൻ അയാൾക്ക് അവരെ തോൽപ്പിക്കേണ്ടതായി വരുന്നു.
ഒളിഞ്ഞും തെളിഞ്ഞും ധാരാളം ലൈംഗികസൂചനകൾ നിറഞ്ഞ ഈ കഥയിൽ കുന്നും മരങ്ങളും പുരുഷലിംഗത്തിന്റെ പ്രതീകങ്ങളാണ് (phallic symbols). അവയുടെ ഇല്ലായ്മ ചെയ്യൽ (castration) കുമാരനും അംഗീകരിക്കാനാവുന്നില്ല. അത് മാതംഗിയെ അയാളിൽ നിന്നും അകറ്റുന്നു. അവയുടെ പുനരുദ്ധാരണത്തിലൂടെ മാത്രമേ അയാൾക്ക് അവളെ തിരിച്ച് കിട്ടുകയുള്ളൂ എന്ന് ആൽമരത്തിന്റെയും പക്ഷികളിലെ ഉർവ്വരതയുടെ (fertility) കഥയിലൂടെ വ്യക്തമാക്കുന്നു.
മാതംഗി തുടക്കത്തിൽ തന്നെ ഒരു വീട് ആവശ്യപ്പെടുന്നുണ്ട്. വീട് കിട്ടുമ്പോൾ അവൾക്ക് കുമാരനുമായുള്ള അടുപ്പം കുറയുന്നുമുണ്ട്. വിളക്ക് കൊളുത്തിവെച്ച് അവൾ വീടിനെ ആരാധിക്കുന്നു. അത് നൽകുന്ന വിനോദോപാധികളിൽ അവൾ പെട്ടുപോകുന്നതിൽ കുമാരൻ എതിർപ്പ് പ്രകടിപ്പിക്കുന്നു. അയാൾ അതിനെ ഭ്രാന്ത് എന്ന് തന്നെ വിളിക്കുന്നു. വീട് ഗർഭപാത്രത്തിന്റെ പ്രതീകമാണെന്നത് സുവിദിതം. ഒരു സ്‌ത്രീ അത് നൽകുന്ന ആനന്ദത്തിൽ അഭിരമിക്കുന്നതും സ്വാഭാവികം. മൂത്തകുട്ടിക്ക് തന്റെ അമ്മയുടെ ഉർവ്വരമായ ഗർഭപാത്രത്തോടുള്ള വെറുപ്പാണ് കുമാരൻ വീടിനു പുറത്തിരുന്ന് മാതംഗിയെ വഴക്കുപറയുന്നതിൽ പ്രതിഫലിക്കുന്നത്.
സെമിറ്റിക്ക് മതങ്ങളിലെ ദൈവസങ്കല്പമാണ് കഥയിൽ കാണാൻ കഴിയുന്നത്. അവ ലൈംഗികതയ്ക്ക് വിരുദ്ധമായ നിലപാട് എടുക്കുന്നത് കൊണ്ട് കുമാരനും മാതംഗിയുമൊക്കെ നാടൻ മിത്തുകളിലേതിൽ നിന്നും വിരുദ്ധമായി അമ്പലത്തിന്റെ മതിൽകെട്ടിന് പുറത്താണ്. മതിൽ പുതിയതെന്നു പറയുമ്പോൾ ഗോത്രദൈവസങ്കല്പങ്ങളും പുതുക്കിപ്പണിഞ്ഞു എന്ന് അർത്ഥമാക്കണം. പ്രകൃതിയിൽ അധിഷ്ഠിതമായ (pagan) ദൈവസങ്കൽപ്പത്തെ മതിൽ കെട്ടി പ്രകൃതിയിൽ നിന്ന് തന്നെ അകറ്റിയെന്നും അർത്ഥമാക്കാം. പ്രകൃതി ചൂഷണത്തിനെതിരെ നിൽക്കുന്ന ദൈവങ്ങളെ നിശ്ശബ്ദരാക്കാനുള്ള ഈ ശ്രമത്തിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയെ ഭൗതിക സാഹചര്യങ്ങൾ നൽകി വശത്താക്കുന്നതും ധ്വനിക്കുന്നു.
ഗോത്രവിശ്വാസങ്ങളുടെ ചുവടുപിടിച്ച് ദൈവം, സ്നേഹം/ഭക്തി, ലൈംഗികത, എന്നിവ ഒന്നായിതന്നെയാണ് കഥയിൽ നമ്മൾ വായിക്കുന്നത്. ലളിതമായ ഒരു യക്ഷിക്കഥയുടെ പിന്നാമ്പുറത്ത് കാണുന്ന ഇത്തരം ആഴമുള്ള ചിന്തകളാണ് ഈ കഥയെ ഉത്കൃഷ്ടമാക്കുന്നത്. സ്വന്തം കാലദേശങ്ങൾക്കും വിശ്വാസപ്രമാണങ്ങൾക്കും അതീതമായി ചിന്തിക്കുന്ന ഒരെഴുത്തുകാരനെ ഇത്തരം രചനകൾ സാധ്യമാവൂ