മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Molly George)

സിലോണിൽ നിന്നും കുഞ്ഞമ്മാവൻ കൊണ്ടുവന്ന പെട്ടി തുറന്നപ്പോൾ, ഞങ്ങളെല്ലാവരും കൈയ്യിൽ കിട്ടിയതൊക്കെ വാരിയെടുത്തു. ചേച്ചി ട്രാൻസിസ്റ്റർ റേഡിയോ എടുത്ത് തിരിച്ചും മറിച്ചും നോക്കി.

ഞങ്ങളുടെ നാട്ടിൽ റേഡിയോ ഉള്ള വീടുകൾ ചുരുക്കമാണ്. ഉള്ളവരൊക്കെ  വാർത്തയും ചലച്ചിത്രഗാനങ്ങളും ഉച്ചത്തിൽ തന്നെ വെയ്ക്കാറുണ്ട്. ഇനി ഞങ്ങൾക്കും ചലച്ചിത്ര ഗാനങ്ങൾ ഉറക്കെ വെയ്ക്കണം, അയൽവീട്ടിലൊക്കെ കേൾക്കും പോലെ.

ഞാനെടുത്ത ചെമ്പൻ മുടിയും നീലക്കണ്ണുമുള്ള സുന്ദരി പാവക്കുട്ടിയേ അനിയത്തി തട്ടിയെടുത്തു. മിഠായി പാക്കറ്റ് അനിയൻ കൈക്കലാക്കി. അമ്മയ്ക്കുള്ള തിളങ്ങുന്ന നീല സാരി. ഞങ്ങൾക്ക് കുപ്പായം തുന്നാനുള്ള ചുവപ്പിൽ വലിയ പൂക്കളുള്ള തുണി കുറയുണ്ട്. ഈ തുണി കൊണ്ട് എനിക്കും ചേച്ചിക്കും അനിയത്തിക്കും പാവാടയും ജാക്കറ്റും അനിയനു ഷർട്ടും തയ്ക്കും. പിന്നേയും കുറേ തുണി  ബാക്കി വരും. അത് അമ്മ അപ്പച്ചിയുടെ മോൾ ചാരുവിന് കൊടുക്കും.

ഭംഗിയുള്ള കവറിൽ ഒരു റിസ്റ്റ് വാച്ച് .   അത് അച്ഛനുള്ളതാണ്.
മുടിയിൽ കുത്താനുള്ള സ്ലൈഡുകൾ പല വിധം. ചിലതിൽ ഭംഗിയുള്ള പൂക്കളുണ്ട്. ചിലതിൽ പൂമ്പാറ്റകളും.
പല കളറിലും വലുപ്പത്തിലുള്ള വളകൾ .  ഞങ്ങളതെല്ലാം പങ്കിട്ടെടുത്തു. കാലിയായ ആ പെട്ടിക്കുള്ളിൽ ഒരു ചെറിയ തിളക്കം കണ്ടു. ആകാംക്ഷയോടെ നോക്കിയ എൻ്റെ കൈയ്യിൽ തടഞ്ഞത് ചോപ്പു കല്ലുവെച്ച ഒരു മോതിരം. അത് ഞാൻ കൈക്കലാക്കി.

ചേച്ചിയും അനിയത്തിയും അതിനായി കുറേ വഴക്ക് കൂടി. ഞാൻ വിട്ടുകൊടുത്തില്ല.

ഇങ്ങനെ ഒരു മോതിരത്തിനായ് എത്രയോ കാലങ്ങളായി ഞാൻ കൊതിയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ടെന്നോ! കഴിഞ്ഞ ഓണത്തിന്  കല്ലാച്ചിയിലെ സുന്ദർ ടാക്കീസിൽ പോയി  'പൊന്നാപുരം കോട്ട'
എന്ന സിനിമ കണ്ടപ്പോൾ തുടങ്ങിയ ആഗ്രഹമാണ്, അതുപോലൊരു മോതിരം എനിക്കും വേണമെന്ന്. 

പിന്നീട് അയലത്തെ റേഡിയോയിൽ നിന്നും പലവട്ടം കേട്ട് മനസ്സിൽ പതിഞ്ഞ  വരികൾ.

'മന്ത്ര മോതിരം മായമോതിരം ..
ഇന്ദ്രജാലക്കല്ലു മോതിരം
പൂക്കളെ അപ്സര സ്ത്രീകളാക്കും ഇത് ഭൂമിയിയെ സ്വർഗ്ഗമാക്കും.'

ചോപ്പു കല്ലുവച്ച മോതിരം കയ്യിൽ പിടിച്ചുകൊണ്ട് പ്രേംനസീർ  വിജയശ്രീയുടെ പിന്നാലെ നടന്ന് ആരേയും മയക്കുന്ന ഭാവത്തിൽ പാടിയ രംഗം കണ്ട അന്നു മുതൽ മനസ്സിൽ കയറിയ മോഹമാണ് ഇന്ന് സഫലമായത്.സന്തോഷം കൊണ്ടെൻ്റ മനം നിറഞ്ഞു.

ഞാൻ പലവട്ടം മോതിരം വിരലിലിട്ടു നോക്കി. എൻ്റെ മോതിരവിരലിൽ അളവു പാകം.

രാത്രി സന്തോഷം കൊണ്ട് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പലവട്ടം ഞാനാ മോതിരത്തിൽ ഉമ്മവച്ചു .എത്രയും പെട്ടെന്ന് നേരം വെളുത്താൽ മതിയായിരുന്നു. ഈ മോതിരമണിഞ്ഞ് വേണം നാളെ സ്കൂളിൽ പോകാൻ. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരുതരത്തിൽ നേരം വെളുപ്പിച്ചു.

നേരത്തെ ഉണർന്ന് കുളിച്ച് റെഡിയായി.
"എന്താ ഇന്ന് പതിവില്ലാതെ നേരത്തെ ?"
അമ്മയുടെ ചോദ്യം.

ചേച്ചീം അനിയത്തിയും ഒരുങ്ങുന്ന തേയുള്ളൂ. ഞാൻ കാപ്പി കുടിച്ചു എന്നു വരുത്തി  പുസ്തക്കെട്ടുമെടുത്ത് പുറപ്പെട്ടു. ഒൻപത് മണിക്ക് തന്നെ സ്കൂളിലെത്തി.  കുട്ടികൾ ആരും വന്നിട്ടില്ല. ഞാൻ കാത്തുനിന്നു.
കുട്ടികൾ ഓരോരുത്തരായി വന്നു തുടങ്ങുന്നതേയുള്ളൂ. എല്ലാവരും എൻ്റെ മോതിരം കണ്ടോട്ടെ എന്ന മട്ടിൽ ഞാൻ ഇടതു കൈ ഒരു പ്രദർശന വസ്തു പോലെ ഡസ്ക്കിൽ വെച്ചു. 

"മാളൂ  നിനക്ക് പുതിയ മോതിരം മേടിച്ചോ? "സരസമ്മ ചോദിച്ചു. ഞാനൽപ്പം ഗമയിൽ തന്നെ ഇരുന്നു.

"എനിക്കു തരുമോ?"  ഒരു കുമ്പിൾ നെല്ലിക്കയും ആയി  ശാലിനി എൻ്റെ അടുത്തെത്തി .

"ഈ കുപ്പിവളകൾ എല്ലാം തരാം. മോതിരം എനിക്കു തരില്ലേ? "
റോസ് ലിൻ ചോദിച്ചു.

"ഇത് സ്വർണ്ണ മോതിരമാണ്. ഞാൻ ഇത് ആർക്കും തരില്ല."
ഞാൻ തെല്ല് അഭിമാനത്തോടെ പറഞ്ഞു. 
"പോടീ..ചുമ്മാ പുളുവടിക്കാതെ. ഇതേ വെറും റോൾഡ് ഗോൾഡ്. "
അനസൂയ പറഞ്ഞു. പേരുപോലെ തന്നെ അവൾക്ക് ഇത്തിരി അസൂയയുണ്ട്. ഞങ്ങളവളെ വിളിക്കുന്ന ഇരട്ടപ്പേരാണ് അസൂയ എന്ന് .

കുട്ടികളെല്ലാവരും മാറിമാറിവന്ന് എൻ്റെ മോതിരത്തിൽ തൊട്ടും, പിടിച്ചും നോക്കി. ചിലർക്കൊക്കെ വാങ്ങി വിരലിൽ ഇട്ടു നോക്കണം എന്ന്  ആഗ്രഹം പറഞ്ഞു എങ്കിലും, മോതിരം  ഞാൻ ആർക്കും കൊടുത്തില്ല.

"ഈ മോതിരം എവിടുന്ന് വാങ്ങിയതാ ? ഇതിനെന്തു വിലയായി ?"
ദേവി ചോദിച്ചു.
"ഇവിടൊന്നും ഇത് കിട്ടൂല.കുഞ്ഞമ്മാവൻ സിലോണിൽ നിന്നും കൊണ്ടു വന്നതാ. ഇതു സാധരണ മോതിരമല്ല. മന്ത്രമോതിരമാണ്.   ഈ മോതിരം കയ്യിലുണ്ടെങ്കിൽ എന്ത് ആഗ്രഹിച്ചാലും നടക്കും. "

"അപ്പൊ ഈ മോതിരം കയ്യിലുണ്ടെങ്കിൽ ടീച്ചർ തല്ലില്ലേ?" സുജാത ചോദിച്ചു.

"ഇല്ലെടി  നീ കണ്ടോ; ഈ മോതിരത്തിൻ്റെ ശക്തി."
അല്പം അഹങ്കാരത്തോടെ തലയുയർത്തിപ്പിടിച്ച് ഞാനിരുന്നു.

ഹിന്ദി ടീച്ചർ വന്നാൽ എല്ലാദിവസവും എനിക്ക്  ചീത്ത കേൾക്കാറുണ്ട്. മിക്കവാറും തല്ലും കിട്ടാറുണ്ട്.ഇന്ന് ഏതായാലും ഒന്നു പരീക്ഷിച്ചു നോക്കിക്കളയാം. ഞാനും പ്രതീക്ഷയോടെ കാത്തിരുന്നു.

സെക്കൻഡ് പിരീഡ് ഹിന്ദിയാണ് .   ടീച്ചർ വന്നു. ടീച്ചർ എല്ലാവരോടും ചോദ്യം ചോദിച്ചു.  എന്തോ എന്നോട് മാത്രം  ചോദിച്ചില്ല. ഇത് മോതിരത്തിൻ്റെ ശക്തി തന്നെ. ഞാനുറപ്പിച്ചു. ഇംഗ്ലീഷും കൂടി നോക്കാം.
ഉച്ചയ്ക്ക് ശേഷം ഫസ്റ്റ് പീരീഡ് ഇംഗ്ലീഷാണ്. ഇംഗ്ലീഷും ഹിന്ദിയും എനിക്ക് 'ബാലികേറാമല' ആണ്.  ഇംഗ്ലീഷ് മാഷ് വന്നു  പുതിയൊരു പാഠം പഠിപ്പിച്ചു.ചെറിയ ഒരു ക്ലാസ് ടെസ്റ്റ്   നടത്താനായ് എല്ലാവർക്കും ചോദ്യം  കൊടുത്തു.

അറിയാവുന്നതു പോലെ ഞാനും എഴുതി തീർത്തു. ഉത്തരം ശരിയായി.

"മിടുക്കി."
ഏഴാം ക്ലാസിൽ കയറിയ ശേഷം ആദ്യമായി എന്നെ നോക്കി മാഷ് പറഞ്ഞു.

ഇംഗ്ലീഷിലും ഞാൻ രക്ഷപ്പെട്ടതു കൊണ്ട്, ഞാൻ മാത്രമല്ല,  കൂട്ടുകാരും ഉറപ്പിച്ചു ഇത് മന്ത്രമോതിരം  തന്നെ. സുജാത എൻ്റെ വിരലിലും മോതിരത്തിലും തലോടിക്കൊണ്ട് പറഞ്ഞു. 
"നീ ഭാഗ്യവതിയാ മാളൂ. മന്ത്രമോതിരം കിട്ടിയില്ലേ. നിൻ്റെ മോതിരവിരലിൽ ഉള്ള ഈ മറുകുകണ്ടോ, ഭാഗ്യമുള്ളവർക്കേ മോതിരവിരലിൽ മറുകുണ്ടാവൂ."
അവൾ എൻ്റെ മോതിരവിരലിലെ ചെറിയ മറുക് കണ്ടു പിടിച്ചു. ഈ മോതിരം കിട്ടിയപ്പോഴാണ് ഈ വിരലിൽ ഒരു മറുകുണ്ട് എന്ന് എനിക്കും മനസിലായത്.

പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഒരാത്മവിശ്വാസം എന്നിൽ നിറയും പോലെ തോന്നി. പരീക്ഷയ്ക്ക് എല്ലാം മാർക്കു കൂടുതൽ കിട്ടി തുടങ്ങി.

ഒരാഴ്ചയായി സുജാത ലീവാണ്. സ്കൂൾ വിട്ടു വരും വഴി ഞാനും ശാലിനിയും കൂടി അവളുടെ വീട്ടിൽ കയറി.  ഞങ്ങളെ കണ്ടതേ സുജാത ഓടി വന്നു. മുഷിഞ്ഞ വേഷം. എണ്ണമയമില്ലാത്ത മുടി  പാറിപ്പറന്നു കിടക്കുന്നു.

"അമ്മയ്ക്ക് സുഖമില്ല. തീരെ വയ്യാ. ക്യാൻസറാണെന്നാ ഡോക്ടറ് പറഞ്ഞത്." ചോദിക്കും മുൻപേ അവൾ പറഞ്ഞു. ആ അമ്മയുടെ രൂപം എൻ്റെ മനസിലെത്തി. പൊന്നാപുരം കോട്ടയിലെ നായിക വിജയശ്രീയെപ്പോലെ സുന്ദരി. ആ സൗന്ദര്യം സുജാതയ്ക്കും കിട്ടിട്ടുണ്ട്.

ഞങ്ങൾ അവളോടൊപ്പം മുറിയിലെത്തി. ഓല മേഞ്ഞ ചാണകം മെഴുകിയ വീട്.  ഇരുട്ടു നിറഞ്ഞ മുറിയിൽ കയറിയതേ വല്ലാത്ത ദുർഗന്ധം ഞങ്ങളെ പൊതിഞ്ഞു.ഓലക്കീറുകൾക്കിടയിലൂടെ അങ്ങിങ്ങായ് അരിച്ചെറങ്ങുന്ന പ്രകാശരശ്മികൾ. ശ്വാസം വലിക്കാൻ വിഷമിക്കുന്ന എല്ലും തോലും മാത്രമായുള്ള ഒരാൾരൂപം. സുജാതയുടെ അമ്മയെ ഈ രൂപത്തിൽ. എനിക്കെൻ്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിക്കുന്നില്ല.

"അമ്മേ എൻ്റെ കൂട്ടുകാരാ ഇത്. മാളുവും ശാലിനിയും." സുജാത പറഞ്ഞു. ശ്വാസം വലിക്കുമ്പോൾ ഉയർന്നു താഴുന്ന നെഞ്ചിൽ കൂട് .വയ്യെങ്കിലും ആയമ്മ കണ്ണുകൾ തുറന്ന് ഞങ്ങളെ നോക്കി. ആ നോട്ടത്തിന് ഹൃദയത്തിൻ്റെ ഉള്ളറകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനുള്ള ശക്തിയുള്ളതുപോലെ.

'ഒരൽപ്പം ശ്വാസം  എനിക്കു തരൂ .' എന്നു പറയും പോലെ എനിക്കു തോന്നി.

"നമുക്കു പോകാം."
ഞാൻ ശാലിനിയുടെ കാതിൽ മെല്ലെ പറഞ്ഞു. അവൾ തലയാട്ടി .ദയനീയമായ ആ കാഴ്ച കണ്ടു നിൽക്കാൻ ശക്തിയില്ല. പെട്ടന്ന് ഞങ്ങൾ മുറിയിൽ നിന്നും പുറത്ത്  ഇറങ്ങി. പുറത്തെ വായു ശ്വസിച്ചപ്പോൾ ഒരാശ്വാസം തോന്നി. ഞാനെൻ്റെ വിരലിൽ കിടന്ന മോതിരമൂരി വലതു കൈയ്യിൽ ഹൃദയത്തോട് ചേർത്ത് പിടിച്ചു.

'പൂക്കളെ അപ്സര സ്ത്രീകളാക്കും..' എന്ന വരികൾ എനിക്ക് ആത്മവിശ്വാസമേകി .

എൻ്റെ പ്രിയപ്പെട്ട മോതിരത്തിന് ഒരു ഉമ്മ കൊടുത്ത് ഞാൻ അത് സുജാതയുടെ കൈയ്യിൽ കൊടുത്തു.

"നിൻ്റെ അമ്മയുടെ വിരലിൽ ഇട്ട് കൊടുക്ക്. ഇതേ മന്ത്രമോതിരമാണ്. വേഗം സുഖമാകും."
കൈവെള്ളയിലെ മോതിരത്തിലേയ്ക്കും എൻ്റെ മുഖത്തേയ്ക്കുമവൾ മാറി മാറി നോക്കി. ഒരു പുഞ്ചിരിയോടെ, എൻ്റെ മന്ത്രമോതിരം അവളുടെ അമ്മയെ രക്ഷിക്കുമെന്ന പ്രതീക്ഷയിൽ ഞാൻ നടന്നകന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ