mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഷുക്കൂർ മൗലവി ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല ഹേമലതയെ വീണ്ടും കണ്ടുമുട്ടുമെന്ന്. സഹോദരിയോടും, കുടുംബത്തോടുമൊപ്പം കോലാഹലമേടു സന്ദർശിക്കുവാൻ പോയതാണ്. കൺമുന്നിൽ മൂന്നു

വയസ്സോളം പ്രായമുളള ഒരു പയ്യനുമായി അവൾ വന്നു നിൽക്കുന്നു. തിരിച്ചറിയാൻ പറ്റാത്ത വിധം അവൾ ആകെ മാറിയിരിക്കുന്നു. എല്ലും, തോലുമായ ശരീരം. തൻ്റെ മനസ്സിലേക്ക് ആദ്യമായി കടന്നു വന്ന ആ ചുറുചുറുപ്പുള്ള പെൺകുട്ടിയാണോ ഇത്? വർഷങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടൽ ഷുക്കൂർ അത്ഭുതത്തോടെ നോക്കി നിന്നു.

ഇളയ സഹോദരിയോടൊപ്പം ഒരുമിച്ച് പഠിച്ചതാണ് അവൾ. വീട് അല്പം ദൂരെയാണെങ്കിലും അവധി ദിവസങ്ങളിലെല്ലാം വീട്ടിൽ വരും. അവരൊരുമിച്ച് പല പല കളികൾ കളിയ്ക്കും. ചിലപ്പോഴൊക്കെ കളിക്കിടയിൽ ഓടി വന്ന് തൻ്റെ മുറിയിൽ കയറി ഒളിച്ചിരിക്കും.

കൗമാരത്തിലെത്തിയതോടെ തൻ്റെ അടുക്കൽ അവൾ വരാതായി. മറ്റുള്ളവരുടെ മുന്നിൽ വെച്ച് തന്നോട് സംസാരിക്കുവാൻ എന്തോ, സങ്കോചമുണ്ടെന്നു തോന്നി. മറ്റാരുമില്ലാത്തപ്പോൾ സംസാരിക്കുവാൻ മടി കാട്ടിയതുമില്ല.

എന്നാണ് അവളോട് ഇഷ്ടം തോന്നി തുടങ്ങിയതെന്ന് അറിയില്ല. ഒരു പക് ഷേ എന്നു മത് ഉണ്ടായിരുന്നിരിക്കണം. ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റില്ല എന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് അവളോട് ആദ്യം പ്രണയം തുറന്നു പറഞ്ഞത്. അതു കേട്ട അവളുടെ മുഖം നാണം കൊണ്ട് ചുവന്നുതുടുക്കുന്നതും കണ്ടു.

വർഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരിക്കവെ ബന്ധവും വളരുകയായിരുന്നു ഉറ്റ സുഹൃത്തും, കളിക്കൂട്ടുകാരനുമായ വിനോദാണ് ചതിച്ചത്. പ്രണയ രഹസ്യങ്ങൾ എല്ലാം അവൻ രണ്ടു വീട്ടിലും അറിയിച്ചു. എന്നിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ നടന്നു. അവളെ അവളുടെ വീട്ടുകാർ തല്ലിച്ചതച്ചു. തൻ്റെ വീട്ടിലേക്കുള്ള വരവും അവസാനിപ്പിച്ചു.

നിരാശനായി നടന്ന തന്നെ, വീട്ടുകാർ അറബി പഠിക്കുവാൻ മഞ്ചേരിയിലേക്ക് അയച്ചു. ആദ്യമാദ്യം പഠനത്തിൽ താൽപ്പര്യക്കുറവു കാണിച്ചെങ്കിലും, പിന്നിട് എല്ലാം മറന്ന് പഠനം തുടർന്നു. അങ്ങനെ മൗലവിയായി തിരികെ വന്നതാണ്.

ഇടക്കെപ്പോഴോ ഒരിക്കൽ നാട്ടിൽ വന്നപ്പോൾ, ആരോ പറഞ്ഞറിഞ്ഞു ഹേമലതയെ വിനോദ് കല്യാണം കഴിച്ചെന്നും അതിൽ ഒരു കുട്ടിയുണ്ടെന്നും, വിനോദ് എന്തോ അസുഖം വന്ന് മരിച്ചു പോയി എന്നും ഒക്കെ മൗലവിയായി മാറിയ സ്ഥിതിക്ക് ഇതൊന്നും അന്വേഷിക്കുകയോ, ചിന്തിക്കുകയോ ചെയ്യണ്ട കാര്യമില്ല.

പെട്ടെന്ന് മുന്നിൽ പ്രത്യക്ഷപ്പെട്ടവളെക്കണ്ട് മനസ്സ് മന്ത്രിച്ചു "ഇതാ! നിൻ്റെ ഹേമ" പകച്ചു നിന്ന തൻ്റെ കൈയ്യിൽ  പിടിച്ചവൾ വിതുമ്പലോടെ പറഞ്ഞു "ഷുക്കൂർ, എൻ്റെ ഷുക്കൂർ ഇതാ! നമ്മുക്ക് ജനിക്കേണ്ടിയിരുന്ന മകൻ' നമ്മുടെ മകൻ ".

മന ധൈര്യം വീണ്ടെടുത്ത ഷുക്കൂർ ആരോടെന്നില്ലാതെ പറഞ്ഞു "നോക്കൂ! ഞാൻ ഒരു മൗലവിയാണ്. ഇവർക്ക്  ആളു തെറ്റിയതാവും" ഇതു കേട്ടു നിന്നവരിൽ ആരോ പറഞ്ഞു "തലയ്ക്ക് തീര സുഖമില്ലാത്തവളാണ്. ഭർത്താവ് മരിച്ചതിൽ പിന്നെ ഇങ്ങനെയാണ് " 

തിരിഞ്ഞു നടന്ന ഷുക്കൂർ മൗലവിയുടെ മനസ്സ് അപ്പോഴും അവനോട് മന്ത്രിക്കുന്നുണ്ടായിരുന്നു. " ഇതു നിൻ്റെ ഹേമയാണ്. നിൻ്റെ മാത്രം ഹേമലത''.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ