(Rajendran Thriveni
പൂക്കാത്ത മാവിന്റെ ദു:ഖം,
കായ്ക്കാത്ത മാവിന്റെ ശോകം.
വന്ധ്യമോഹങ്ങളെ കൊടി-
യേറ്റിയെത്തും തളിരുകൾ
പൂവായി വിരിയാത്ത
നൈര്യന്തര്യത്തിന്റെ മുന്നിൽ;
പച്ചത്തലപ്പിന്റെ
പൂക്കാവടിയേന്തി
കാലത്തിരുനട മുറ്റത്തു
തുള്ളിത്തളർന്നു,
പുത്തൻ പ്രതീക്ഷതൻ
ഊർജ്ജപ്രവാഹത്തെ,
സിരയീൽ തുടിപ്പാക്കി
ഓരോ ഋതുക്കളും
പൂക്കാലമാകുവാൻ,
വന്ധ്യദു:ഖത്തിന്റെ വന്യ-
സ്വപ്നങ്ങളെ താരാട്ടു
പാടുന്ന മാമരം!
കളിചിരിക്കൂട്ടുമായ്,
വിരുന്നിനായെത്തുന്ന
അണ്ണാറക്കണ്ണനും
പുള്ളും കിളികളും;
അവരുടെ കളികളിൽ
കൊച്ചു കലഹങ്ങളിൽ,
ഊറിച്ചിരിച്ചിട്ടു
ദു:ഖം മറക്കുവോൾ!
ശിഖരത്തിലൊട്ടി-
നിന്നുൾവേരു നെഞ്ചിലെ
നീർച്ചാലിലാഴ്ത്തി-
ക്കുടിച്ചു രസിച്ചാർത്തു;
പൊട്ടിപ്പടരുന്ന
ഇത്തിൾപ്പടർപ്പിനെ
ജടമകുടമാക്കി,
ധരിച്ചു തപസ്സിന്റെ
തീക്ഷ്ണഭാവങ്ങളിൽ,
മാമ്പൂക്കൾ മിന്നിമറയുന്ന
മായക്കൺകാഴ്ചയിൽ
രോമാഞ്ചമുൾക്കൊണ്ടു
ധ്യാനം നിലച്ചവൾ!
കണ്ടറിവുള്ളവർ ചൊല്ലി,
കേട്ടറിവുള്ളവർ ചൊല്ലി;
"വെട്ടിക്കളയുകീ മാവിനെ,
പൂക്കാത്ത മാവും
മച്ചിപ്പശുക്കളും
വീടിന്റെ ഐശ്വര്യശാപം!
വെട്ടണോ, എല്ലാം തകർക്കണോ?
അറിവിന്റെ സാരം മറക്കണോ?
പൂക്കാലമിനിയെത്ര വന്നുപോവാനുണ്ട്
ഞാനെന്ന നിഴലിന്നു മുമ്പിൽ?
നാളയിലൊരുപക്ഷേ, പൂവിട്ടു മാങ്കനി
അമൃതത്തമായി ഭവിച്ചാൽ,
ഞാൻചെയ്ത പാതക-
ക്കുറ്റത്തിനാരുണ്ടു
മാപ്പുനല്കീടുവാൻ?
ഉള്ളിലെ തേങ്ങലിൻ
മാറ്റൊലിയെത്രനാൾ
ഹൃദയത്തിൽ വിങ്ങിപ്പരക്കും?
കനികളെ പോറ്റാൻ കഴിയാത്ത
അനപത്യദു:ഖം ചുമക്കുന്ന,
അമ്മ മനസ്സിന്റെ തേങ്ങൽ
കവിതയായ് മാത്രം കുറിക്കാം.