(Yoosaf Muhammed)
പുതുമകൾ ഇഷ്ടപ്പെടാത്ത ആരാണുള്ളത്? എന്നും പുതുമകൾ നിലനിറുത്താൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ, തങ്ങളുടെ നാട്ടിലെ ഓരോ പരിപാടികൾക്കും എന്തെങ്കിലും പുതുമയുള്ള ഒരു സംഭവം അവതരിപ്പിക്കും.
അതു കല്യാണമാകട്ടെ, മരണമാകട്ടെ എന്തിലും, ഏതിലും പുതുമ. ഈ പുതുമകൾ അവതരിപ്പിക്കുന്ന കൂട്ടുകാർക്ക് ഒരു ഗ്രൂപ്പ് തന്നെയുണ്ട്.: " പുതുമ വാട്ട് സാപ്പ് ഗ്രൂപ്പ്" നാട്ടിലെ ഏത് ആവശ്യങ്ങൾക്കും പുതുമ ഗ്രൂപ്പ് നിർബന്ധമായും ഉണ്ടായിരിക്കും. അങ്ങനെ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ഗ്രൂപ്പ് ലീഡറുടെ കല്യാണം ഉറച്ചത്. ലീഡറുടെ കല്യാണമാകുമ്പോൾ, ഏറ്റവും മെച്ചപ്പെട്ടതും. ഇതുവരെ ആരുടെയും ചിന്തയിൽ പോലും വരാത്ത സംഭവമായിരിക്കണം അവതരിപ്പിക്കാൻ. ഓരോ ദിവസവും കമ്മറ്റി കൂടി പുതുമയുള്ള ഒരോ സംഭവങ്ങളും ചർച്ച ചെയ്യും. എന്നാൽ കല്യാണത്തിന്റെ തലേ ദിവസംവരെ അംഗങ്ങളുടെ ആരുടെയും തലയിൽ പുതിയ ഒരാശയവും ഉദിച്ചില്ല. എല്ലാവരും ഊണും , ഉറക്കവും ഉപേക്ഷിച്ച് ചിന്തയിലാണ്ടു. പിറ്റേന്ന് വിവാഹ പന്തലിൽ ചുറുചുറുക്കോടെ എത്തേണ്ട മകൻ, വിഷമിച്ചിരിക്കുന്നതു കണ്ട ഉമ്മാ, അവന്റെ അടുത്തു ചെന്നു ചോദിച്ചു.
"നീ എന്താ മയ്യത്തായോ?
നിന്റെ ആരെങ്കിലും മരിച്ചോ?
എന്താ നിന്റെ വിഷമം?"
മയ്യത്ത് എന്ന് കേട്ടതും, പുതിയാപ്ല , " ചാടിയെണീറ്റു. എന്നിട്ട് " കിട്ടി പ്പോയി, കിട്ടി പ്പോയി" എന്നുറക്കെ നിലവിളിച്ചു കൊണ്ട് കൂട്ടുകാരുടെ ഇടയിലേക്ക് ഓടി. അതുവരെ മൗനമായിരുന്ന കല്യാണ വീട് ഉശാറായി. പാട്ടും, സംഗീതവും കൊണ്ട് വർണ പ്രകാശങ്ങളുടെ നടുവിൽ ഉത്സവപ്രതീതിയിലേക്ക് മാറി. നേരം വെളുത്തു. ആഹ്ളാദത്തോടെ ആളുകൾ പെൺ വീട്ടിലേക്കുള്ള യാത്രക്ക് തയ്യാറായിക്കൊണ്ടിരുന്നു.
പതിനഞ്ചു കിലോമീറ്റർ അപ്പുറത്താണ് കല്യാണ ഹാൾ. ചെറുക്കൻ കൂട്ടരുടെ ഓരോ വാഹനവും ഹാളിലേക്ക് എത്തിക്കൊണ്ടിരുന്നു. എല്ലാ വാഹനവും എത്തിച്ചേർന്നിട്ടും വരന്റെ വാഹനം മാത്രം എത്തിയില്ല. സമയം പൊയ്ക്കൊണ്ടിരുന്നു. വരനെ കാണാതെ വന്നപ്പോൾ രണ്ടു കൂട്ടർക്കും വെപ്രാളമായി. ഫോൺ ചെയ്തു ചോദിക്കുമ്പോൾ "ഉടനെ എത്തും ", എന്നുള്ള മറുപടി മാത്രമാണ് കിട്ടുന്നത്.
അല്പ സമയത്തെ ഇടവേളയ്ക്കു ശേഷം ഒരു ആംബുലൻസ് കല്യാണ ഹാളിന്റെ വാതുക്കൽ വന്നു നിറുത്തി. അതുവരെ ശബ്ദമുഖരിതമായിരുന്ന ഹാളും, പരിസരവും പൂർണ്ണ നിശബദതയിലായി.
കറുത്ത വസ്ത്രം ധരിച്ച നാലു പേർ വണ്ടിയിൽ നിന്നും ചാടിയിറങ്ങി. ആംബുലൻസിന്റെ പുറകു വശം തുറന്നു. രണ്ടു പേർ അകത്തു കയറി, രണ്ടു പേർ പുറത്തും നിന്ന് ഒരു "മയ്യത്തു കട്ടിൽ പുറത്തേക്കെടുത്തു.
മയ്യത്തു കട്ടിലിൽ "പുതിയാപ്ല" യെ കഫൻ തുണിയിൽ പൊതിഞ്ഞ് മയ്യത്തു പോലെ കിടത്തിയിരിക്കുന്നു. ആർക്കും ഒന്നും മനസ്സിലായില്ല. എല്ലാവരും അദ്ഭുതത്തോടെ മയ്യത്തിനെ, " നോക്കി നിന്നു .
മയ്യത്തു കട്ടിൽ എടുത്തിരുന്നവർ നേരെ അതും ചുമന്നുകൊണ്ട് മണവാട്ടി ഇരിക്കുന്ന ഭാഗത്തേക്ക് പോയി. മണവാട്ടി ഇരിക്കുന്ന റൂമിനു വെളിയിൽ മയ്യത്തു കട്ടിൽ ഇറക്കി വെച്ചു. കറുത്ത വസ്ത്രം ധരിച്ചവരിൽ ഒരാൾ പോയി മണവാട്ടിയെ, കട്ടിലിനരികിലേക്ക് കൂട്ടിക്കൊണ്ടുവന്നു. എങ്ങും നിശബ്ദത. മണവാട്ടി വന്നതും , മറ്റൊരു കറുത്ത വസ്ത്രധാരി, മയ്യത്തിന്റെ മുഖത്തു നിന്നും കഫൻ തുണി മാറ്റി. അവൾ ഒന്നേ നോക്കിയുള്ളു. അതാ! ബോധമറ്റ ആ പെൺകുട്ടി പുറകോട്ടു വീഴുന്നു. ആരോ താങ്ങിപ്പിടിച്ചതു കൊണ്ട് നിലത്തുവീണില്ലെന്നു മാത്രം.
മണവാട്ടി ബോധമറ്റു വീണു എന്നു മനസ്സിലായപ്പോൾ, മണവാളൻ മയ്യത്തു കട്ടിലിൽ നിന്നും ചാടിയെണീറ്റ്, അവളെ കോരിയെടുത്തു. അപ്പോഴേയ്ക്കും ആരോ അവളുടെ മുഖത്ത് വെള്ളം തളിച്ച് ഉണർത്തിയിരുന്നു പേടിയും. നാണവും കൊണ്ട് പരവേശപ്പെട്ട അവളെ മണവാളൻ തന്നെ വാരിയെടുത്ത് സ്റ്റേജിലേക്ക് കൊണ്ടുപോയി.
പ്രായം ചെന്ന ചില ആളുകൾ, ചെറുപ്പക്കാർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളിൽ അരിശം പൂണ്ട് ഹാളിൽ നിന്നും ഇറങ്ങി പോയി. അവരെ ആരു വകവെയ്ക്കാൻ !
അങ്ങനെ പുതുമ ഗ്രൂപ്പിന്റെ പുതുമ നിറഞ്ഞുള്ള ഒരു സംരംഭം കൂടി വിജയിച്ചിരിക്കുന്നു.