(Krishnakumar Mapranam)
പട്ടണത്തിലെ ഇരുനിലമാളിക വിറ്റ്കുഗ്രാമത്തിലേയ്ക്ക് ചേക്കേറിയപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു.
"പവി..നിനക്കെന്താ...പറ്റിയത്...എല്ലാ സൗകര്യവുമുള്ള സ്ഥലത്തുനിന്നും…ഒരു സൗകര്യവുമില്ലാത്ത ഈ കുഗ്രാമത്തിലേയ്ക്ക്…"
പവിയൊന്നും മിണ്ടാതെ പുഞ്ചിരിച്ചു
"നീലീമേ...ഞങ്ങള് വെക്കേഷന് പട്ടണത്തിലേയ്ക്ക് വന്ന് ഒന്നാഘോഷിക്കാമെന്നു വച്ചതാ…നിൻ്റെ പവിയേട്ടനിതെന്താ പറ്റീത്..."
സഹദേവനും ലതയും ചോദിച്ചു.
നീലിമയൊന്നും പറഞ്ഞില്ല. പവിയേട്ടൻ്റെ അതേ സ്വപ്നങ്ങൾ തന്നെയായിരുന്നു നീലിമയുടെ മനസ്സിനുള്ളിലും ഉണ്ടായിരുന്നത്. ഗ്രാമവാസികളായ അവർക്ക് പട്ടണകാഴ്ചകൾ അത്ഭുതമാണ്. എന്നാൽ പട്ടണത്തിലെ അഴുക്കുനിറഞ്ഞയിടത്തെ ഭീകരമായ അവസ്ഥ അറിയില്ല. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിൻ്റെ മഹത്വം അറിയില്ല.
കാൽനൂറ്റാണ്ടുകാലം ഈ അഴുക്കും പൊടിയും നിറഞ്ഞ വിഷക്കാറ്റിലമർന്ന ജീവിതമെത്ര ദുരിതം നിറഞ്ഞതായിരുന്നു. പവിത്രൻ അങ്ങുദൂരെയുള്ള മലനിരകളെയും താഴ് വാരങ്ങളെയും സ്വപ്നം കണ്ടു. ഇനിയുള്ള കാലം പ്രകൃതിയോടിണങ്ങി കാടുംമലയും കാവും കുളവും കാട്ടുചോലയും ഉള്ള ഈ കുഗ്രാമത്തിൽ ജീവിക്കണം. ശുദ്ധവായു ശ്വസിച്ച്, തണുത്ത പുലരിയിൽ പുഴക്കടവിലെ തെളിനീരൊഴുകുന്ന വെള്ളത്തിൽ മുങ്ങി കുളിക്കണം. താഴ് വരയിൽ നിന്നും വീശുന്ന നനുത്ത കുളിർ കാറ്റേറ്റ് മയങ്ങണം.
പച്ചവിരിച്ച പാടവും തോടും അതിനപ്പുറം നിഴലും തണുപ്പും പുതച്ചുകിടക്കുന്ന കാവിലേയ്ക്ക് പോകണം. ഗ്രാമത്തിൻ്റെ വിശുദ്ധമായ ഇടവഴികളിലൂടെ കൽപ്പടവുകൾ കെട്ടിയ കുളത്തിൽ നീന്തണം. അങ്ങിനെ ഇതുവരെ നഷ്ടമായ ജീവിതം ഇനിയെങ്കിലും എനിക്കാസ്വദിക്കണം.