mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഒരു വീട് പണിതു കഴിയുമ്പോൾ അതിനു നല്ലൊരു പൂട്ടുപിടിപ്പിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. തമ്പി മുതലാളി നാട്ടിലെ സാധാരണക്കാരനായ ചെറിയ ഒരു പലചരക്കു കച്ചവടക്കാരനാണ്.

ഭാര്യയും, ഏഴുമക്കളുമായി ജീവിക്കുന്നു. സാമാന്യം ഭേദപ്പെട്ട വീട്ടിലാണ് താമസിക്കുന്നതെങ്കിലും, വീടിന് ഇതുവരെ പൂട്ടുപിടിപ്പിച്ചിട്ടില്ല. 

പൂട്ടുപിടിപ്പിക്കാത്തതിനു കാരണം, എല്ലാവരും കൂടി ഒരിക്കലും ഒരിടത്തും പോകാറില്ല. വല്ല ആവശ്യങ്ങളും വന്നാൽ തമ്പി മുതലാളി ഒറ്റക്കോ അല്ലെങ്കിൽ ഭാര്യയുമായോ പോകും. കുട്ടികളെ ഒരിടത്തും കൂടെ കൊണ്ടു പോകാറില്ല. അതുകൊണ്ട് വീട്ടിൽ എപ്പോഴും ആളുകൾ ഉണ്ട്.

അങ്ങനെയിരിക്കെ ഒരിക്കൽ തമ്പി മുതലാളിയുടെ മൂത്ത മകളുടെ വിവാഹമായി. വീടിനു മുറ്റം കുറവായതുകൊണ്ട് കല്യാണം കുറച്ചപ്പുറത്തുള്ള സ്കൂൾ ഗ്രൗണ്ടിൽ വെയ്ക്കാൻ തീരുമാനിച്ചു. നാട്ടുകാരെയൊക്കെ വിളിച്ച് കല്യാണം ഗംഭീരമാക്കാൻ തീരുമാനമായി.

കല്യാണ ദിവസമെത്തി. എല്ലാവരും കുളിച്ചൊരുങ്ങി സ്കൂൾ ഗ്രൗണ്ടിലേക്ക് പോകുവാൻ തുടങ്ങി. അപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്. എല്ലാവരും കൂടി പോയാൽ വീട് എങ്ങനെ പൂട്ടും വീടിന് പൂട്ടില്ലല്ലോ?

തമ്പി മുതലാളി മക്കളെ ഓരോരുത്തരെ വിളിച്ചു പറഞ്ഞു "നിങ്ങൾ ആരെങ്കിലും വീട്ടിൽ ഇരിക്കണം വീടുപൂട്ടാതെ പോയാൽ കള്ളന്മാർ വല്ലതും ഒക്കെ എടുത്തു കൊണ്ടു പോകും" മക്കൾ ആരും സമ്മതിക്കുന്നില്ല. കാരണം അവരുടെ മൂത്ത ചേച്ചിയുടെ കല്യാണമാണ്.

തമ്പി മുതലാളിയുടെ ഭാര്യാ സഹോദരൻ ഇതെല്ലാം കേട്ടുകൊണ്ടു നിൽപ്പുണ്ടായിരുന്നു. കുട്ടികളുടെ ദയനീയ സ്ഥിതി മനസ്സിലാക്കിയ അയാൾ, തമ്പി മുതലാളിയോടു പറഞ്ഞു " കുട്ടികളെ വിഷമിപ്പിക്കണ്ട, നമ്മുക്ക് കതകിന് ഒരു പുതിയ പൂട്ട് പിടിപ്പിക്കാം." ഇത്രയും പറഞ്ഞ് അയാൾ പൂട്ടുവാങ്ങാൻ പോയി.

പൂട്ടുമായി തിരികെ വന്ന അയാൾ തമ്പി മുതലാളിയോട്, ഇതു പിടിപ്പിക്കുവാൻ ഒരു കൊല്ലപ്പണിക്കാരനെ വിളിക്കുവാൻ ആവശ്യപ്പെട്ടു.

തമ്പി മുതലാളി പത്തു വീടുകൾക്കപ്പുറത്തുള്ള ഒരു കൊല്ലപ്പണിക്കാരനെ വിളിക്കാൻ ചെന്നു. തമ്പി മുതലാളിയുടെ മുഖത്ത് ഒരു ജാള്യതയുണ്ട്. കാരണം, അയാളെ കല്യാണം വിളിച്ചിട്ടില്ല.

കൊല്ലപ്പണിക്കാരനോട് തമ്പി മുതലാളി കാര്യങ്ങൾ എല്ലാം പറഞ്ഞു. എല്ലാം തലയാട്ടി കേട്ട ശേഷം അയാൾ തമ്പി മുതലാളിയോടു പറഞ്ഞു, "താങ്കളുടെ എല്ലാ ആവശ്യങ്ങളും കഴിഞ്ഞതിനു ശേഷമാണ് എന്നെ ഓർത്തത്. അതു കൊണ്ട് ഞാൻ വരില്ല. നിങ്ങൾ വേറെ ആരെയെങ്കിലും വിളിച്ചോ"!

തമ്പി മുതലാളി ആകെ തകർന്നു പോയി. ഇനി ആരെ വിളിക്കാൻ? സമയം പത്തു മണി കഴിഞ്ഞിരിക്കുന്നു. നിസ്സഹായനായ തമ്പി മുതലാളിയുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ അയാളറിയാതെ നിലത്തു വീണു.

ഇതു കണ്ടു കൊണ്ടു നിന്ന കൊല്ലപ്പണിക്കാരൻ്റെ അച്ഛൻ എൻപതു വയസ്സുള്ള ചാത്തുപണിക്കൻ ഇറങ്ങി വന്നു.തമ്പി മുതലാളിയെ നോക്കി പറഞ്ഞു "ഞാൻ വരാം, എങ്ങനെയെങ്കിലും പൂട്ടുവെച്ചു തരാം"

ചാത്തുപണിക്കൻ, തമ്പി മുതലാളിയോടൊപ്പം പൂട്ടു വെയ്ക്കാൻ വന്നു. വാങ്ങിച്ചു കൊണ്ടുവന്ന പൂട്ട് മുൻവാതിലിനു ചേരില്ല പിന്നെ അടുക്കളയിൽ നിന്നും മുററത്തേക്ക് ഇറങ്ങുന്ന വാതിലിനു പിടിപ്പിക്കുവാൻ തുടങ്ങി.

കല്യാണവീടായതു കൊണ്ടും, പെൺകുട്ടിയുടെ കല്യാണമായതുകൊണ്ടും, സ്ത്രീകൾ കൂടുതലും അടുക്കള വാതിലിൽ കൂടിയാണ് കയറുന്നതും, ഇറങ്ങുന്നതും. ആളുകൾ കയറുകയും 'ഉറങ്ങുകയും ഒക്കെ ചെയ്യുന്നതു കൊണ്ട് ചത്തുപണിക്കന് പൂട്ടു വെയ്ക്കാൻ കഴിയുന്നില്ല.

സമയം പതിനൊന്നരയോടത്തു 'പെണ്ണും കൂട്ടരും പന്തലിലേക്ക് പോകുവാൻ നേരമായി. പലരും പോകുവാൻ തുടങ്ങി. പൂട്ടു മാത്രം പിടിപ്പിച്ചിട്ടില്ല.തമ്പി മുതലാളിയും, ഭാര്യയും ആകെ വിഷമത്തിലായി. ആരെ വീട്ടുകാവലാക്കും?

കോപം വന്ന തമ്പി മുതലാളി ചാത്തുവിനോട് പറഞ്ഞു, "പൂട്ടു വെയ്ക്കണ്ട, സമയം കഴിയാറായി, ഇനി പൂട്ടുവെച്ചിട്ടു കാര്യമില്ല താൻ പൊയ്ക്കൊള്ളു." ചാത്തുവിന് പൈസാ കൊടുത്ത് പറഞ്ഞയച്ചു.

തമ്പി മുതലാളി ഭാര്യയോടു പറഞ്ഞു "ഞാൻ വരുന്നില്ല. വീടുപൂട്ടാതെ വരാൻ പറ്റില്ലല്ലോ? ഞാൻ അവിടെ ഇല്ലെങ്കിലും കാര്യങ്ങൾ നടക്കും."

ഒടുവിൽ ഒരു രക്ഷകനെപ്പോലെ പറന്നെത്തിയ തമ്പി മുതലാളിയുടെ അളിയൻ, തമ്പി മുതലാളിയേയും, ഭാര്യയേയും കല്യാണത്തിനു പറഞ്ഞു വിട്ട് വീടിനു കാവലിരുന്നു.!!!

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ