ദൈവം നരകത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി.
പിന്നെ നഗരത്തിലെ നാലാമത്തെ ഗലിയിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞുളള റോഡിലൂടെ നടന്നു.
വിജനമായ പാതയോരത്ത് കലുങ്കിനരുകിൽ ഒരാൾ തല കുനിച്ചിരിക്കുന്നു. തന്റെ അതേ രൂപം. അതേ വേഷം.
ഇത്രയധികം സാമ്യതയുള്ള ഇയാളാര്? എന്തേ ദു:ഖിച്ചിരിക്കുന്നു? സൂക്ഷിച്ചു നോക്കിയപ്പോൾ ഞെട്ടിപ്പോയി.
പണ്ട് സ്വർഗ്ഗത്തിൽ നിന്നും ഇറക്കി വിട്ടവൻ. ചെകുത്താൻ, ലൂസിഫർ.
കൈകൾ ചേർത്തു പിടിച്ച് അവർ ഒരുമിച്ചു നടന്നു. രണ്ടു പേരും ദു:ഖിതരായിരുന്നു.
കടുത്ത വെയിലിൽ തളർന്ന് നാരങ്ങ വെള്ളം വേണമെന്ന് ദൈവം. അരുത് മനുഷ്യർ അതിൽ വിഷം ചേർക്കുമെന്ന് ചെകുത്താൻ.
റോഡിനിരു വശവും പാതി മാത്രം മറവുചെയ്യപ്പെട്ട മൃതദേഹങ്ങളായിരുന്നു.
മനുഷ്യരാൽ ഏതു നിമിഷവും പിടിക്കപ്പെടുമെന്ന ഭീതിയോടെ അവർ സഞ്ചരിച്ചു.
ഒടുവിലെ ആൾക്കൂട്ടം രണ്ടുപേരെയും പരിശോധിച്ചു.
ദൈവവും ചെകുത്താനുമാണെന്ന് ആണയിട്ടു പറഞ്ഞിട്ടും അവർ ചെവിക്കൊണ്ടില്ല. തിരിച്ചറിയാനാവാത്ത സാമ്യത.
വെടിവെക്കാം. അനശ്വരനായ ദൈവം അതിജീവിക്കും. ചെകുത്താൻ ചാവും.
ഒത്തുതീർപ്പില്ലാത്ത വ്യവസ്ഥക്കൊടുവിൽ രണ്ടു നെഞ്ചിലേക്കും ഒരേ സമയം കാഞ്ചി വലിക്കപ്പെട്ടു.
വെടി കൊണ്ട ദൈവം മരിച്ചു വീണു. ചെകുത്താൻ കണ്ണീർ വാർത്തു. എന്നിട്ടു പറഞ്ഞു.
എന്റെ പേരും കുപ്പായവുമുപയോഗിച്ച് ഇത്ര നാൾ ദൈവമായി വാണത് അവനായിരുന്നു.