മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Shamseera Ummer

കുഞ്ഞായിരിക്കുമ്പോഴേ എന്റെ ഹൃദയത്തിൽ കയറിപ്പറ്റിയതാണവൾ.  എന്നേക്കാൾ കുഞ്ഞായിരുന്ന അവളെ ഊട്ടിയതും ഉറക്കിയതും ലാളിച്ചതും കൊഞ്ചിച്ചതുമെല്ലാം ഞാനായിരുന്നു.

തിരിച്ചറിവായപ്പോൾ മുതൽ അവൾക്കും എന്നെ പിരിയാൻ   വയ്യാത്തത്ര അടുപ്പമായിത്തുടങ്ങിയിരുന്നു. ഞാൻ പുറത്തു പോയാൽ വരുന്നതും കാത്ത് വഴിയിലേക്ക് കണ്ണും നട്ട് മതിലിൽ ചാരി നിൽക്കുമവൾ. എന്റെ സൈക്കിളിന്റെ ശബ്ദം അകലെ നിന്നേ തിരിച്ചറിയുന്ന അവൾ ഞാനെത്തുമ്പോൾ  കൂടെക്കൂട്ടാത്തതിന് ചുണ്ട് കൂർപ്പിച്ച് പരിഭവിച്ചൊരു നിൽപാണ്.  എടുത്തൊന്ന് നെഞ്ചോട് ചേർക്കുമ്പോഴേക്കും അലിഞ്ഞ് തീരുന്ന കുഞ്ഞു പരിഭവം.

ഞങ്ങളുടെ വേർപിരിയാത്ത അടുപ്പം കണ്ടപ്പോൾ ഉമ്മയാണാദ്യം പറഞ്ഞത് " ഇങ്ങനെയാണെങ്കിൽ  വലുതാകുമ്പോ നീയവളെയങ്ങ് കെട്ടി കൂടെ കൂട്ടിക്കോടാ...." എന്ന്. ഉമ്മയെപ്പോലെ കൂട്ടുകാരും നാട്ടുകാരും അവളെ എന്റെ പെണ്ണായി കരുതാൻ തുടങ്ങി.

വർഷങ്ങൾ ഞങ്ങൾ രണ്ട് പേർക്കിടയിലും ശാരീരിക മാറ്റങ്ങൾ ഒരുപാടുണ്ടാക്കിയെങ്കിലും ഒരു ശക്തിക്കും വേർപെടുത്താനാകാത്ത വിധം ഞങ്ങളുടെ സ്നേഹം അപ്പോഴും വളർന്നു കൊണ്ടേയിരുന്നു. രാത്രികളിൽ എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ അവൾ പമ്മിപ്പമ്മി എന്റെ മുറിയിലേക്ക് വരും. എന്റെ പുതപ്പിനുള്ളിലേക്ക് പതിയെ കയറി എന്റെ കൈത്തണ്ടയിൽ തല വെച്ച് എന്റെ നെഞ്ചോരം ചേർന്നവളുറങ്ങും. ഇരുണ്ട വെളിച്ചത്തിലും അവളുടെ നിഷ്കളങ്കമായ മുഖം നോക്കി ഞാൻ കിടക്കും. ഈ ലോകത്തിലെ മുഴുവൻ സൗന്ദര്യവും അവൾക്കാണെന്ന് ആ സമയങ്ങളിൽ എനിക്ക് തോന്നാറുണ്ട്. രാവിലെ എല്ലാവരും ഉണരുന്നതിന് മുന്നേ എന്റെയരികിൽ നിന്ന് അവളെഴുന്നേറ്റ് പോകുകയും ചെയ്യും.

ഒരിക്കൽ രാവിലെ ഉണരാൻ വൈകിയ ഞങ്ങളെ ഉമ്മയുടെ അലർച്ചയാണുണർത്തിയത്. അവളെ നോക്കി ആക്രോശിക്കുകയും എന്റെ പുറത്തിനിട്ട് അടിക്കുകയും ചെയ്യുന്ന ഉമ്മയെ നോക്കി വ്യസനത്തോടെയവൾ പുറത്തേക്ക് പോയി. പിന്നീടുമ്മയുടെ പുറകെ സാരിത്തുമ്പും പിടിച്ച് കലപില കൂടി കൂട്ടാവാൻ അവൾക്ക് കുറച്ച് സമയമേ വേണ്ടി വന്നുള്ളൂ.

അവളെക്കുറിച്ചെഴുതാൻ ഇനിയുമിനിയും വിശേഷങ്ങളും വിശേഷണങ്ങളുമേറെയാണ്. എന്റെ കുറുമ്പുകൾക്ക് കൂട്ടാകുന്ന, വ്യസനങ്ങളിൽ തനിച്ചാക്കാത്ത, സന്തോഷങ്ങളിൽ ഇണ പിരിയാത്ത, സ്നേഹം കൊണ്ടെന്നെ വീർപ്പുമുട്ടിക്കുന്ന എന്നും എപ്പോഴും എന്റെ കാൽചുവട്ടിലഭയം തേടുന്ന, "ഇനിയവൻ ശരിക്കുമൊരു പെണ്ണ് കെട്ടുമ്പോ നീയവളോട് ചക്കളത്തിപ്പോര് എടുക്കുമോടീ" എന്നുമ്മ വാൽസല്യത്തോടെ ചോദിക്കുമ്പോൾ ഉമ്മയെ നോക്കി കപടദേഷ്യത്തോടെ മുരളുന്ന, എന്റെ എല്ലാമെല്ലാമായ രാജകുമാരി, വെള്ളയിൽ കറുപ്പ് പുള്ളികളാലതീവസുന്ദരിയായ, മ്യാവൂ ..... മ്യാവൂ ....എന്നതിമനോഹരമായി പാടുന്ന എന്റെ മാത്രം പ്രണയിനി....

എന്റെ മിന്നൂട്ടി ..

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ