ഐസിയു വിൽ തന്റെ കാമുകിയുടെ തലോടലേറ്റ് കിടക്കുമ്പോൾ ചില്ലുവാതിലിനപ്പുറത്ത് അയാൾ തന്റെ ഭാര്യയുടെ കരഞ്ഞു കലങ്ങിയ മുഖം കണ്ടു. അവളുടെ അടുത്തേക്ക് ഓടി ചെല്ലാൻ മനസ്സു വെമ്പിയെങ്കിലും തന്റെ കാമുകിയുടെ കരവലയത്തിൽ നിന്ന് ഇനി ഒരിക്കലും തനിക്ക് രക്ഷപ്പെടാനാവില്ലെന്ന് അയാൾ വേദനയോടെ ഓർത്തു. കണ്ണുകളടച്ച് കിടക്കുമ്പോൾ അയാളോർത്തു, എന്നാണ്, എവിടെ വെച്ചാണ് ഇവൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്?
ഭാര്യ എന്ന പുണ്യത്തെ മറന്ന് അവളിലേറെ ലഹരി മദ്യത്തിൽ കണ്ടപ്പോളാണ് ഞാനെന്റെ കാമുകിയെ ആദ്യമായി കാണുന്നത്. ജീവിതത്തിലെ ഏതൊരു പ്രതിസന്ധിഘട്ടങ്ങളിലും ഭാര്യ കണ്ണീരൊഴുക്കുമ്പോളും പരാതികളുടെ ഭാണ്ഡം തുറക്കുമ്പോളും എന്നെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയത് എന്റെ കാമുകിയാണ്. മദ്യത്തിന്റെ ലഹരി പോരാ എന്നു തോന്നിയപ്പോൾ അവൾ എന്റെ കാതുകളിൽ പുതിയ പുതിയ വഴികൾ ഉപദേശിച്ചു തന്നു. അങ്ങനെ അവൾ എന്റെ നൽപാതിയായ കാമുകിയായി. അവളുടെ സാമീപ്യത്തിൽ ഞാൻ എന്റെ ഭാര്യയെ മറന്നു തുടങ്ങിയിരുന്നു.രാത്രിയിൽ കാമുകിയോടൊത്ത് ലഹരിയിലാറാടി വീട്ടിൽ ചെന്ന് കയറുമ്പോൾ ഭാര്യയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ഞാൻ കണ്ടില്ല.ഒടുവിൽ ഞങ്ങളുടെ സ്വകാര്യമായ ആ കാർ യാത്രയിൽ ലഹരിയാൽ പാതിയടഞ്ഞ കണ്ണുകളോടെ ഡ്രൈവിങ് സീറ്റിലിരിക്കുന്ന എന്റെ ചെവിയിൽ അവൾ പതുക്കെ പറഞ്ഞു."പോവാം". പിന്നൊന്നും ഓർമയില്ല. ഇപ്പോൾ ഞാനെന്റെ ഭാര്യയെ ഓർക്കുന്നു. അവളുടെ സ്നേഹത്തെ തിരിച്ചറിയുന്നു. പക്ഷേ പ്രിയപ്പെട്ടവളേ, വൈകിപ്പോയി. ഇതാ എന്റെ കാമുകി എന്നെ അവളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ തയ്യാറായി എന്റെ തലക്കൽ തന്നെ ഇരിക്കുന്നു. എനിക്ക് അവളോടൊപ്പം പോയേ തീരൂ.
മാപ്പ്. ഒരായിരം തവണ.