അവർ കൈകൾ കോർത്തു പിടിച്ച് വേഗത്തിൽ നടന്നു. മുകളിലോട്ടു കയറും തോറും നെഞ്ചിലെ കിതപ്പ് കൂടിക്കൂടി വരുന്നുണ്ടായിരുന്നു. ഒറ്റയടിപ്പാതയിലെ ഉരുളൻ കല്ലുകളും വശങ്ങളിലെ മുൾച്ചെടികളും അവരുടെ ശരീരത്തെ വേദനിപ്പിച്ചില്ല. അവളുടെ ബാഗിനു പുറത്തും അവന്റെ ബനിയനു മുമ്പിലും ജീവിതത്തെക്കുറിച്ചുള്ള ക്രിയാത്മക വരികൾ ലിഖിതപ്പെടുത്തിയിരുന്നു.
വഴികൾക്കരികിൽ പുഷ്‌പിച്ചു നിന്ന ചുവന്ന ലൈലാക്കുകൾ അവർ കണ്ടില്ല. ബുൾബുൾ പക്ഷികൾ പുൽക്കൊടികൾക്കിടയിൽ കുറുകിയിരുന്നത് കേട്ടതില്ല. ടി എസ് എലിയറ്റും, കടമ്മനിട്ടയും കണ്ട സാന്ധ്യാകാശം തലയ്ക്കു മുകളിൽ വർണ്ണങ്ങളിൽ മുങ്ങിക്കിടന്നതും അവർ അറിഞ്ഞിരുന്നില്ല. മലയുടെ മുകളിൽ എത്തിച്ചേരുക എന്നതിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ.
ആത്മഹത്യാ മുനമ്പിൽ അവർ ചേർന്നു നിന്നു. അവസാനമായി സെൽഫിയെടുത്തു. ഒരുമിച്ച് ജീവിക്കാനാവാത്ത വിധം വലയം ചെയ്തിരിക്കുന്ന പ്രതിസന്ധികളെക്കുറിച്ചു മാത്രം ചിന്തിച്ചു.
ഒന്ന്... രണ്ട്... മൂന്ന്...
അവർ താഴേക്കു ചാടി. ആകാശത്തിനും ഭൂമിക്കുമിടയിൽ, ജീവിതത്തിനും മരണത്തിനുമിടയിൽ... അവരുടെ നിമിഷങ്ങൾ കൊള്ളിയാൻ പോലെ സഞ്ചരിച്ചു.. പിടി വിട്ടു കഴിഞ്ഞ ആ ഒരു നിമിഷം ജീവിതം അവരോട് മന്ദഹസിച്ചു.
അപ്പോഴവർ താഴെ ചുവന്ന ലൈലാക്കുകൾ കണ്ടു. ബുൾബുൾ പക്ഷികളുടെ ശബ്ദം കേട്ടു. ഉയരെ വർണ്ണങ്ങൾ കൊണ്ടങ്കരിക്കപ്പെട്ട ചക്രവാളം ശ്രദ്ധിച്ചു. സൗന്ദര്യത്തിന്റെ അർത്ഥവും നിലനിൽപ്പും അറിഞ്ഞു.
ഒടുവിൽ
അനന്തമായ ഇരുട്ടിലേക്ക് ഇരമ്പിപ്പായുന്ന കറുത്ത രക്തത്തിന്റെ മൂർഛയിലേക്ക് അവരുടെ ദേഹങ്ങൾ ഭൂമിയെ പുണർന്നു കിടന്നു.
ആകാശത്തു നിന്നും പറന്നിറങ്ങിയ രണ്ടു മാലാഖമാർ അവർക്കരികിൽ അന്ത്യ കർമങ്ങൾ തുടങ്ങി.
രേഖപ്പെടുത്തൽ നടത്തുന്ന മാലാഖ ചോദിച്ചു
ആയുർ ദൈർഘ്യം?
42 സെക്കന്റ്. മുനമ്പിൽ നിന്നും താഴെ പതിക്കുന്നതു വരെയുള്ള സമയം മാത്രം.