(Yoosaf Mohammed)
പ്ലസ്സ്ടു ക്ലാസ്സിലെ ഒരു അവസാന പീരീഡ്. അദ്ധ്യാപിക ക്ലാസ്സിൽ വന്നിട്ടില്ല. കുട്ടികൾ എല്ലാവരും കഥയും, കാര്യങ്ങളുമൊക്കെ പറഞ്ഞ് രസിക്കുകയാണ്. അവസാന ബെഞ്ചിലിരിക്കുന്ന രണ്ട് ആൺകുട്ടികൾ റോഷനും, ബിജുവും ഒരു പന്തയം വെയ്ക്കുന്നു. "പെൺകുട്ടികളുടെ അടുത്ത് ചെന്ന്, അവരോട് ഒരു നോട്ട് ബുക്ക് ചോദിച്ചു വാങ്ങുക."
റോഷൻ നല്ല സാമ്പത്തികമുള്ളവനും, ബിജു പാവപ്പെട്ടവനുമാണ്. റോഷനാണ് പെൺകുട്ടികളുടെ കൈയ്യിൽ നിന്നും ബുക്ക് ചോദിച്ചു വാങ്ങേണ്ടത്. " എല്ലാവരും ബുക്ക് കൊടുത്താൽ ബിജു, റോഷന് നൂറു രൂപാ കൊടുക്കും. ഇതാണ് പന്തയം
റോഷൻ, പെൺകുട്ടികളുടെ അടുത്ത് ചെന്ന് ബുക്കുകൾ ചോദിച്ചു വാങ്ങുവാൻ തുടങ്ങി. ക്ലാസ്സ് നിശബ്ദമായി. ആൺ കുട്ടികൾ എല്ലാവരും അക്ഷമരായി ഇരിക്കുകയാണ്.
ബിജുവിന് ഒരു പ്രതീക്ഷയുണ്ട്. താൻ സ്നേഹിക്കുന്ന തന്നെ സ്നേഹിക്കുന്ന, തൻ്റെ മാത്രം എന്നു കരുതുന്ന പെൺകുട്ടി ബുക്ക് കൊടുക്കില്ലാ എന്ന്.
തൻ്റെ അയൽവാസിയും തൻ്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന പെൺകുട്ടി.
എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് അവസാനത്തെ പെൺകുട്ടിയും ബുക്ക് കൊടുത്തിരിക്കുന്നു.
വിജയശ്രീലാളിതനായി റോഷൻ അതാ സന്തോഷത്തോടെ തുള്ളിച്ചാടുന്നു.
പന്തയം, പന്തയം തന്നെയാണല്ലോ! പന്തയ തുകയായ നൂറു രൂപ തൻ്റെ പോക്കറ്റിൽ നിന്നും എടുത്ത് ബിജു, റോഷൻ്റ കൈയിൽ വെച്ചു കൊടുത്തു. ക്ലാസ്സിലെ മുഴുവൻ കുട്ടികളും അതിനു സാക്ഷിയായി.
ബിജുവിൻ്റെ വീട്ടിലേക്ക് അരിയും സാധനങ്ങളും വാങ്ങാൻ വേണ്ടി അച്ഛൻ കൊടുത്തു വിട്ട തുകയാണ്., പന്തയമായി നഷ്ടപ്പെട്ടത്. ബിജു കരുതിയത്, "തൻ്റെ പ്രേമഭാജനമായ പെൺകുട്ടി ബുക്ക് കൊടുക്കാതിരുന്നാൽ ഒരു നൂറു രൂപാ കൂടി തനിക്കു കിട്ടും. അപ്പോൾ അതും കൂടി ചേർത്ത് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാം."
കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി നൂറു രൂപാ പോക്കറ്റിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട്. അതാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്.വീട്ടിലേക്ക് സാധനങ്ങളുമായിട്ടല്ലാതെ എങ്ങനെ പോകും? തളർന്നു കിടക്കുന്ന അമ്മ, മുഴു കുടിയനായ അച്ഛൻ പിന്നെ സഹോദരി .എല്ലാം കൂടി ഓർക്കുമ്പോൾ തല പെരുക്കുകയാണ്.
തൻ്റെ അവസ്ഥ അറിയാവുന്ന, താൻ സ്നേഹിക്കുന്നവൾ, റോഷനോട് പറഞ്ഞ് ആ നൂറ് രൂപാ തിരികെ വാങ്ങി തന്നെങ്കിൽ"
റോഷന് അറിയില്ലല്ലോ തൻ്റെ അവസ്ഥ. ആരും കേൾക്കാതെ തിരിച്ചു ചോദിച്ചാൽ ഒരു പക് ഷേ അവൻ രൂപാ തിരിച്ചു തരുമായിരിക്കും. എന്നാൽ അഭിമാനം അടിയറ വെയ്ക്കാൻ പറ്റില്ലല്ലോ!
സ്കൂൾ വിട്ടു. എല്ലവരും അവരവരുടെ വഴിക്കു നീങ്ങി. ബിജു പുസ്തകവുമെടുത്ത് നടന്നു നീങ്ങി. അപ്പോഴാണ് പുറകിൽ നിന്നും ഒരു വിളി കേൾക്കുന്നത്, അത് അവളായിരുന്നു. തന്നെ സ്നേഹിച്ചു വഞ്ചിച്ചവൾ.
അവൾ അറിഞ്ഞില്ലല്ലോ, അല്ലെങ്കിൽ അവളോട് പറഞ്ഞില്ലല്ലോ പന്തയത്തിൻ്റെ കാര്യം.
അവൾ ഓടി അടുത്തെത്തി. എന്നിട്ട് ചോദിച്ചു. "ബിജു, എന്ത് വിവരക്കേടാണ് കാണിച്ചത്? എല്ലാവരും ബുക്ക് കൊടുക്കുമ്പോൾ ഞാൻ മാത്രം കൊടുക്കാതിരുന്നാൽ, മറ്റുള്ളവർ എന്തു വിചാരിക്കും". "നീ എന്നോട് പിണങ്ങണ്ടാ, നമ്മൾ തമ്മിലുള്ള ബന്ധം തമ്മൾ മാത്രം അറിഞ്ഞാൽ മതി"
ബിജു മറുപടി ഒന്നും പറയാതെ ''അവൻ്റെ പുസ്തകക്കെട്ട് അവളുടെ കൈയിൽ കൊടുത്തിട്ട് നിറകണ്ണുകളോടെ തിരിഞ്ഞു പോലും നോക്കാതെ നടന്നകന്നു.