എന്നത്തേയും പോലെ വൈകുന്നേരം ക്ഷീണിച്ചവശനായി അയാൾ വീട്ടിലെത്തി. മനസ്സിനാണോ ശരീരത്തിനാണോ ക്ഷീണം? അറിയില്ല. ഓഫിസിൽ പ്യൂൺ എന്നാൽ അടിമ എന്നാണ് പലരുടെയും ധാരണ. അവരെ പറഞ്ഞിട്ടും കാര്യമില്ല.
മേലധികാരികളിൽ നിന്നു കിട്ടുന്ന അഭിനന്ദനങ്ങളും സ്നേഹവചനങ്ങളും ഇറക്കിവെക്കാൻ അവർക്കും വേണമല്ലോ ഒരു അത്താണി. തനിക്കും താഴെ ആരുമില്ലാത്തതുകൊണ്ടു അതെല്ലാം കൂടെ വീട്ടിലേക്കു കൊണ്ടു വന്നു എന്ന് മാത്രം. ഭാര്യ പിണങ്ങി പോയത് കൊണ്ട് അവളും രക്ഷപ്പെട്ടു. അധികാരവും പണവും ഈ ലോകത്തെ ഭരിക്കുന്നിടത്തോളം കാലം തന്നെപ്പോലെയുള്ളവർ തനിച്ചാണ്.
ഒന്നും ചെയ്യാനില്ലാത്ത ആ വീട്ടിൽ അയാൾ മലർന്നു കിടന്നു. നാളെ അവധിയാണ്. വേണമെങ്കിൽ എണീറ്റാൽ മതി. എണീറ്റിട്ട് എന്തു ചെയ്യാൻ ? രാവിലെ എപ്പോഴോ എണീറ്റു. ഉമിക്കരി എടുത്തു പല്ലു തേച്ചു. മുറ്റത്താകെ കരിയിലകളും മറ്റും നിറഞ്ഞിരിക്കുന്നു. അയാൾക്കെന്തോ മനസ്സിനൊരു ഉന്മേഷം തോന്നി അതു കണ്ടപ്പോൾ. മുറ്റത്ത് ഒരു കോണിൽ ഒരു കുഴിയാന കുഴിച്ചുകൊണ്ടിരിക്കുന്നു. ശൂന്യതയുടെ ആ കൊച്ചു വട്ടം അയാളെ ഉന്മാദിയാക്കി. ആ ശൂന്യതയിൽ അപ്രത്യക്ഷമാകാൻ അയാളുടെ മനസ്സ് വെമ്പി. മറ്റെല്ലാം മറന്ന് അയാൾ അവിടെയിരുന്നു. നോക്കിനിൽക്കെ ആ ദേശത്തെ മൊത്തം വിഴുങ്ങാനെന്ന വണ്ണം ആ കുഴി വലുതായി വലുതായി വന്നു. കണ്ണെത്താ ദൂരത്ത് ഒരു മരുഭൂമി മാത്രം.മരങ്ങളും വീടുകളും എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. അയാൾ സ്വന്തം ലക്ഷ്യത്തെ തിരിച്ചറിഞ്ഞു. ആ ശൂന്യതയുടെ അർത്ഥ തലങ്ങളെ അയാൾ ഉള്ളിലേക്കാവാഹിച്ചു.