മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

തീരമടുക്കുന്ന പായ്ക്കപ്പലിലേയ്ക്ക് പ്രതീക്ഷയോടെ ദൃഷ്ടി പായിച്ച് ഏകാന്തനായ് കടല്‍ത്തിരകളേറ്റുവാങ്ങി ഇമവെട്ടാതെയവന്‍ നിന്നു. എന്തിനെന്നോ? ഏകാന്തതയുടെ തടവറയില്‍ അത്ഭുതങ്ങളുടെ വിളനിലമായ ആ ദ്വീപില്‍ നിന്നും രക്ഷപെടുന്നതിനു വേണ്ടി.

കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്... ഹാ, എന്താ ഇങ്ങനെ ചെറുപ്പം മുതലേ വളരെ വിചിത്രങ്ങളായ സ്വപ്നങ്ങള്‍, ഇപ്പോള്‍ തീവ്രതയേറിയോ എന്നു സംശയം. ഈ മഹാമാരി എന്നെയും കൊണ്ടേ പോകൂ. കണ്ണടയ്ക്കുമ്പോള്‍ നാസാര്രന്ധ്രത്തില്‍ നറുവെണ്ണയുടെ സുഗന്ധം. ഉടനെ പുതിയ ലോകത്തേയ്ക്കു കടക്കുകയായ്. വിചിത്രമായ പക്ഷികള്‍, മൃഗങ്ങള്‍, ഇരുളുള്ള കാടും നടുക്കുള്ള തടാകവും. ഓരോ തവണയും തന്നെയാരോ പിന്തുടരുന്നപോലെ. അവരില്‍ നിന്ന് രക്ഷപെടുവാന്‍ പലവിധ ശ്രമങ്ങളും നടത്തി അവസാനം പൊളിഞ്ഞ ഒരു ക്ഷേത്രത്തിലേയ്ക്ക് ഓടിക്കയറുന്നു. അവിടെയുമവര്‍ വരുന്നു. ആരുടെയോ കയ്യില്‍പ്പെടാന്‍ പോകുന്നതുപോലെ തോന്നുന്നു.

ഇത്രയും കലുഷിതമായ മനസ്സും പേറി എങ്ങിനെയോ ജീവിതപന്ഥാവില്‍ കൂടി നടക്കുന്നു.വീട്ടില്‍ നിന്നും കോളേജില്‍ നിന്നും വിനോദയാത്രയ്ക്കു പോയപ്പോള്‍ ചില സ്ഥലങ്ങളുടെ ദൃശ്യങ്ങള്‍ മനസ്സിനോട് എന്തോ പറയുന്നു. ഡിഗ്രി പഠനം കഴിഞ്ഞ് പോസ്റ്റ്ഗ്രാജുവേറ്റിന് അപേക്ഷ കൊടുക്കുവാന്‍ ഒരു കോളേജില്‍ പോയി, മലമടക്കുകള്‍ക്കിടയിലുള്ള ചെറു കോളേജ്. ഒരു ചെറിയ സ്റ്റോപ്പില്‍ ബസിറങ്ങി. കോളേജിലേയ്ക്ക് പോകണമെങ്കില്‍ അവിടെ നിന്നും അരമണിക്കൂര്‍ നടക്കണം. ഒരപ്പൂപ്പന്‍ വഴി പറഞ്ഞുതന്നു. ആ വഴിയേ പോയി. ഏകാന്തമായ വീഥി. ഇരുണ്ട കാട്ടുപ്രദേശം. ഓരോ ഇടത്തും വഴിപിരിയുമ്പോള്‍ വഴികാട്ടിയായി ആരോ ഒരാള്‍ എങ്ങിനെയോ എത്തുന്നു. കോളേജില്‍ നിന്നും അപേക്ഷ വാങ്ങി തിരിച്ച് വേറൊരു വഴിയേ ഒറ്റയ്ക്ക്, ഒന്നു രണ്ടു സ്ഥലങ്ങളില്‍ കാട്ടില്‍ നിന്നും അമ്മൂമ്മമാര്‍ ഇറങ്ങി പിന്തുടര്‍ന്നു. ഒരു വിധത്തില്‍ ഓടി ആള്‍പ്പാര്‍പ്പുള്ള പ്രദേശമെത്തിച്ചേര്‍ന്നു.

കാടും കാവും അരുവികളും കാവ്യഭംഗിയുമൊരുക്കുന്ന ഒരു ചെറുഗ്രാമത്തിലെ എന്‍റെ വീട്. കുട്ടികളെ ട്യൂഷന്‍ പഠിപ്പിച്ച് രാത്രി പത്തുമണി കഴിഞ്ഞാണ് വീട്ടിലോട്ടുള്ള പോക്ക്. നിശയുടെ സ്നേഹസുക്ഷുപ്തിയില്‍ ലയിക്കാതെ ഇരുണ്ട വഴികളിലൂടെയുള്ള യാത്രയുടെ സുഖം പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്. ഒരു വളവിലൂടെയുള്ള യാത്രയുടെ സുഖം മാത്രം അരക്ഷിതാവസ്ഥയേകി. ഒരു ദിനം വീട്ടിലെത്താനുള്ള തിടുക്കത്തിലും വേഗതയിലുമായ ഞാന്‍ സൈക്കിളില്‍ നിന്നു തെറിച്ച് ആ ഇരുണ്ട ഭാഗത്തേയ്ക്ക് വീണു. പിന്നെ ഉണരുന്നത് ഒരു ദ്വീപില്‍...

കാറ്റിന്‍റെ തലോടലില്‍ അടുത്തുകൊണ്ടരിക്കുന്ന പായ്ക്കപ്പല്‍ അരയന്നത്തിന്‍റെ വര്‍ണ്ണവും രൂപവുമുള്ളതായിരുന്നു. കപ്പല്‍ കരയിലടുത്തു. അതില്‍ നിന്നും ഒരു പഞ്ചവര്‍ണ്ണക്കിളി പറന്നുവന്ന് അടുത്തുള്ള പാറയിലിരുന്നു. അതനെ എന്‍റെ സാമിപ്യം ഭയപ്പെടുത്തിയില്ല. തൊടാന്‍ ശ്രമിച്ചു. കഴിഞ്ഞില്ല. അവസാനം തൊട്ടു. പെട്ടെന്ന് എന്തോ സംഭവിച്ചു. കണ്ണല്‍ പഞ്ചവര്‍ണ്ണങ്ങള്‍ മിന്നിമറഞ്ഞു. ശിരസ്സില്‍ നിന്നും എന്തോ പോയതുപോലെ. കണ്ണുതുറന്നപ്പോള്‍ ഞാന്‍ ഒരു കിടക്കയില്‍, വെള്ളത്തുണി വിരിച്ച കിടക്കയില്‍. പെട്ടെന്നെനിക്ക് മനസ്സിലായി. എനിക്ക് ചെറിയ പ്രശ്നമുണ്ടായിരുന്നു... കുഞ്ഞു ഭ്രാന്ത്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ