ആത്മായനൻ ജനൽ തുറന്ന് പുറത്തേക്ക് നോക്കി. നീണ്ടു പരന്നു കിടക്കുന്ന മണ്ണ്. നനവില്ലാത്ത, മുൾച്ചെടികൾ പോലുമില്ലാത്ത വെറും മണ്ണ് മാത്രം. ഇടക്ക് ചെറു കുഴികളും കുന്നുകളും കൊണ്ട് വെയിലിന്റെ ഒഴുക്കിനോട് സംവേദിക്കുന്ന അനാദിയായൊരു നിശ്ചലത അയാൾക്കു മുമ്പിൽ തളം കെട്ടിക്കിടന്നു.
മണ്ണിനെക്കുറിച്ച് അയാളിൽ അന്നുവരെ അന്തർലീനമായിക്കിടന്ന രൂപഭാവങ്ങൾ ഒരു തരത്തിലും ആ കാഴ്ച അനാവരണം ചെയ്തില്ല. അത് മണലാരണ്യത്തിന്റെ നഗ്നതയോ നിബിഢ വനത്തിന്റെ നിഗൂഡതയോ ഉണർത്തുന്നതായിരുന്നില്ല. ആത്മായനൻ ആ ദൃശ്യം കണ്ണുകളിൽ ആവാഹിച്ചെടുത്തു. പച്ചപ്പിന്റെ ജീവസ്സില്ലാത്തതും നരച്ചതുമായ ഭാവങ്ങൾക്കപ്പുറം അത് കാലത്തിന്റെ ഖനീഭവിച്ച ശബ്ദം പോലെ അയാളുടെ മിഴികളിൽ ഉറഞ്ഞു കിടന്നു.
മേലാസകലം മൂടിയ കിറ്റുകളിൽ പരസ്പരം തിരിച്ചറിയാനാവാത്ത വിധം മനുഷ്യരെല്ലാം ഒരേ പോലെ കാണപ്പെട്ടു. ആത്മായനൻ തന്റെ സ്യൂട്ടിലെ ലാന്റിംഗ് ബട്ടൻ ഓഫ് ചെയ്തു. ക്യാബിനുള്ളിലെ അന്തരീക്ഷത്തിൽ അൽപനേരം ഒഴുകി നടന്നു. പിന്നെ ഫോണെടുത്ത് ഭൂമിയിലേക്ക് മെസേജ് ചെയ്തു.
തളിരുകളുടെയും ജലത്തിന്റെയും പച്ച നിറം എന്നെ വല്ലാതെ വേട്ടയാടുന്നു. ജീവിതം എന്നുള്ളത് ഭൂമിയിൽ മാത്രം ആയിരിക്കുമ്പോൾ സംഭവിക്കുന്നതാണ്. ഇവിടെ ചന്ദ്രനിൽ, ജൈവ വൈവിധ്യങ്ങളിൽ നിന്ന് വേറിട്ടുള്ള രസരഹിതമായ ഈ മരവിപ്പിനെ മറ്റെന്തെങ്കിലും പേരിട്ടു വിളിക്കേണ്ടിയിരിക്കുന്നു.
ആത്മായനൻ പ്രപഞ്ചത്തിന്റെ വിശാലതയിൽ സ്വയം തടവിലാക്കപ്പെട്ട സൂക്ഷ്മകണികയായി തനിച്ചു നിന്നു.