(Sasi Kurup)
കടൽത്തീരത്ത് അടിഞ്ഞ ശവത്തിന് ചുറ്റും ആൾക്കാർ കൂടിനിന്നു. എത്തിനോക്കി ശേഖരൻ. 'ഈശ്വരാ, അത് ജലജ യുടെ മൃതദേഹം ആണല്ലോ.' കഴുത്തിന് താഴെയുള്ള വലിയ മറുക് മരണത്തിനുപോലും മായിച്ചുകളയാൻ പറ്റില്ല.
ശേഖരൻ മുറ്റത്തിലുള്ള ചാരുകസേരയിൽ കിടന്ന് അവരെ പ്രതീക്ഷിച്ച് ഒന്ന് മയങ്ങി. അവർ എത്തി.
"അങ്ങ് എഴുതിയ "നഷ്ടപ്പെടുന്ന ബന്ധങ്ങൾ" ഓൾഡൻ ബർഗർ ജർമൻ ഭാഷയിൽ വിവർത്തനം ചെയ്തത് വായിച്ചു." യുവതി പറഞ്ഞു. അവൾക്കൊപ്പം ഉള്ള യുവാവ് മന്ദഹസിച്ചു. ഞങ്ങൾ അങ്ങയെ കാണുന്നതിനും ചില വിവരങ്ങൾ അറിയുന്നതിനും ജർമനിയിൽ നിന്നും വന്നതാണ്.
"അച്ഛാ, ഞാനും ആ ചേച്ചിയുടെ അടുത്ത് വരും" ശേഖരന്റെ മകൾ ജനൽ പാളി തുറന്നു പറഞ്ഞു.
"മോൾ അമ്മയുടെ അടുത്ത് ഇരിക്കൂ. അച്ഛൻ ഉടനെ വരാം"
"മകളെ ഇവിടേക്ക് വിളിക്കു." യുവതി ശേഖരനോട് പറഞ്ഞു.
"അവൾ ഒരു ബുദ്ധി വികസിക്കാത്ത കുട്ടി യാണ്. കുറെ കഴിയട്ടെ, വിളിക്കാം. അന്ന എന്ത് ജോലി ചെയ്യുന്നു?"
"ഞാൻ ഗൈനക്കോളജിസ്റ്റ്, ഹെൻട്രി, ഹംബുർഗ് University of Indian and Tibetan studies ൽ സംസ്കൃത ഭാഷയിൽ ഗവേഷണം നടത്തുന്നു. അന്ന പറഞ്ഞു." ഹെൻട്രി തലകുലുക്കി.
"ഹെസ്സെ യുടെ സിദ്ധാർഥ യിൽ സിദ്ധാർത്ഥൻ ജ്ഞാനം കൈവരിയ്ക്കാൻ ശ്രമണ എന്ന ഭിക്ഷാംദേഹികളായ പുരോഹിതസംഘത്തിനൊപ്പം പോകാൻ തീരുമാനിച്ചു എന്നു പരാമർശിക്കുന്നു. ശ്രമണ സന്യാസികൾ ഇപ്പോഴും ഉണ്ടോ?" ഹെൻട്രി ചോദിച്ചു.
"ഹ ഹ ഹ.. ഇതറിയാനാണോ നിങ്ങൾ വന്നത്. അതൊന്നും എനിക്ക് അറിയില്ല, നിങ്ങൾക്ക് എന്ത് വിവരമാണ് എൻ്റെ പക്കൽ നിന്നും അറിയേണ്ടത്?" ശേഖരൻ അവരോട് ചോദിച്ചു.
അന്ന യാണ് മറുപടി പറഞ്ഞത്. "കടൽത്തീരത്ത് അടിഞ്ഞ യുവതി യുടെ ശവത്തിൻ്റെ ഓർമകളെ കുറിച്ച് അപൂർണമായ ഒരു വിവരം അങ്ങയുടെ പുസ്തകത്തിൽ ഉണ്ട്. അത് ആരായിരുന്നു എന്ന് പറയുമോ?"
'കടപ്പുറത്ത് അടിഞ്ഞ ഒരു മൃതദേഹം കണ്ടുകൊണ്ടാണ് അന്നത്തെ ദിവസം ആരംഭിച്ചത്' എന്ന് എഴുതി.
"അത് ആരെന്നോ എന്തെന്നോ ഒന്നും അറിയില്ല. കടൽത്തീരത്ത് ശവങ്ങൾ അടിയാറുണ്ട്. അത് വ്യക്തികൾക്ക് നോവും നൊമ്പരങ്ങളും ഉണ്ടാക്കാം. അന്ന് ഒരു ശവം കണ്ടത് എഴുതി, അതിൽ പ്രത്യേകതകൾ ഒന്നും ഇല്ല."
എന്തുകൊണ്ട് അന്ന ഒരു കഥ വായിച്ചിട്ട് ജർമനിയിൽ നിന്നും വന്നു. അതിൻ്റെ പൊരുൾ."
അന്ന യുടെ വിവരണം കേട്ടു ശേഖരൻ സ്തപ്തനായി. രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയെ കന്യാസ്ത്രീ കൾ നടത്തുന്ന ആശാഭവനിൽ നിന്നും മക്കൾ ഇല്ലത്ത ജർമൻ ദമ്പത്തികൾ നിയമപ്രകാരം ദത്തെടുത്തു. കുഞ്ഞ് അവരുടെ മകളായി വളർന്നു. അവൾക്ക് മികച്ച വിദ്യാഭ്യാസം നൽകി. മാതാപിതാക്കൾ മരിക്കുന്നതിന് മുൻപ്, അവളെ ആ സത്യം അറിയിച്ചു. അന്ന, അമ്മയുടെ ബന്ധുക്കളെ ഒന്ന് തൊടാൻ വേണ്ടി, ഒരു വാക്ക് സംസാരിക്കുവാൻ, ഒന്ന് കെട്ടിപിടച്ചു ആലിംഗനം ചെയ്യുവാൻ സഫലമാകാത്ത അനവധി ശ്രമങ്ങൾ നടത്തി.
"അമ്മ മരിച്ചുപോകുന്നതിന് മുൻപ് അവളെ അനാഥാലയത്തിൽ ഏല്പിച്ചു. അത്ര മാത്രമേ തെരേസ സിസ്റ്റർ പറഞ്ഞിട്ടുള്ളു. സിസ്റ്റർ മരിച്ചിട്ട് ഇന്നലെ ഒരു വർഷമായി. കല്ലറയിൽ ഞങ്ങൾ പ്രാർഥന നടത്തി.
"ഞങൾ അങ്ങയെ ബുദ്ധിമുട്ടിച്ചത്തിൽ മാപ്പ് ചോദിക്കുന്നു." കൈകൾ കൂപ്പുമ്പോൾ അവളുടെ കഴുത്തിലെ വലിയ മറുക് ശേഖരനെ തുറിച്ചു നോക്കി.
"ചേച്ചി, ചേച്ചി ഞാനും വരട്ടെ?" ജനൽ തുറന്നു ശേഖരൻ്റെ മകൾ ചോദിച്ചു.
"നമുക്ക് കുഞ്ഞിനെ തെരേസയുടെ ആശാഭവനിൽ കൊടുക്കാം. അവർ സമ്മതിച്ചിട്ടുണ്ട്." ജലജ തേങ്ങി കരഞ്ഞു. അവളുടെ കണ്ണീർ തറയിൽകൂടി ഒലിച്ചു ഇടവപ്പാതി മഴയ്ക്കൊപ്പം അദൃശ്യമായി.
ശേഖരൻ മനംനൊന്ത് മൂകനായി നിന്നു. ആറുദിവസം പ്രായമായ കുഞ്ഞ് കരഞ്ഞുതുടഞ്ഞി. "മുലകൊടുക്ക് ജലജെ, കുഞ്ഞ് കരയുന്നത് കേട്ടില്ലേ?" ഹൃദയ ഭേദകമായ നിമിഷങ്ങൾ തങ്ങിനിറഞ്ഞു ആ ചെറിയ മുറിയിൽ. അവളുടെ അനുവാദത്തിന് കാത്തുനിൽക്കാതെ കുഞ്ഞിനെ തൊട്ടിലിൽകിടത്തിയശേഷംആശഭവനിൽ എത്തിച്ചു തെരേസ ക്ക് കൈമാറി. ജലജ പിന്നീട് കരഞ്ഞില്ല. അവൾ ആരോടും സംസാരിച്ചില്ല.
"നിങ്ങൾക്ക് നന്മ വരട്ടെ," ആ യുവതിയെയും യുവാവിനെയും അനുഗ്രഹിച്ചു യാത്രയാക്കി ശേഖരൻ.