ശ്രുതിയും താളവും തെറ്റിയ ജീവിതവും
താളംതെറ്റിയ മനസ്സും ജീവിതമെന്ന
നേർരേഖയിലേക്ക് കണ്ണും നട്ടിരിക്കുന്നു.
ആവലാതികളില്ലാതെ, പരിഭവങ്ങളില്ലാതെ
ഒഴിഞ്ഞ ഹൃദയവും ചലനം നിലച്ച മനസ്സുമായ്
മരവിച്ച ചിന്തയിൽ വിശപ്പുപോലും മറന്നുപോയ്.
ഹൃദയം കരയുംമുൻപ് നീർമണികൾ
തുളുമ്പാൻ വെമ്പിനിന്ന മിഴികളിന്ന് വരണ്ട്
വിണ്ടുകീറി കാഴ്ച്ചകൾ ഇരുൾമൂടിയിരിക്കുന്നു
ഒരിക്കൽ കോകിലമായിരുന്ന നാദമിന്ന്
വറ്റിവരണ്ട തൊണ്ടയിൽ തന്ത്രികൾ പൊട്ടി
നിശ്ശബ്ദമായിരിക്കുന്നു
കരിഞ്ഞ ചുണ്ടുകൾ മന്ദഹാസം മറന്ന് എന്തോ
പിറപിറുക്കുന്നു മെല്ലെ..
എണ്ണമയം കണ്ടിട്ടേറെ നാളായ് ചുളിവു വീഴാത്ത
നെറ്റിയിൽ വീണ് കാറ്റിലിളകുമാ അളകങ്ങൾ
മാടിയൊതുക്കുവാനൊട്ടുമേ ആശയില്ലാതവൾ
താപമറിയാത്ത മനസ്സുമായ് സൂര്യതാപത്തെ
ഏറ്റുവാങ്ങി വെറുതെ അകലേക്ക് മിഴികൾ-
നീട്ടവേ, കേട്ടുവോ ഒരുകുഞ്ഞിൻ കരച്ചിൽ..
മെല്ലെപ്പുറത്തെടുത്തിടുപ്പിൽ കീറസാരിയിൽ
ഒളിപ്പൊച്ചൊരാ കുഞ്ഞു പാവയെ മാറോടുചേർത്തവൾ.
ഒളിമങ്ങാതിന്നും തിളങ്ങുന്നൊരോർമ്മ മാത്രം
ജീവൻ പകുത്തുനല്കി അമ്മയായൊരോർമ്മ മാത്രം..