ഗ്രീഷ്മം പൂത്തുലഞ്ഞ നാളിനുമേൽ
പുതുനാമ്പുകൾ മിഴിപൂട്ടും വേളയിൽ
ഹൃദയവെളിച്ചത്തിൻ ഹേമാഭയിൽ
കണിക്കൊന്ന പുതുവസന്തം നെയ്തു
മേടപ്പുലരിക്കുമുമ്പേ എഴുന്നള്ളി
കാതിനു കൈനീട്ടമായ വിഷുപക്ഷിതൻ
കാണാ മരകൊമ്പിൽനിന്നൊരു ഗാനം
കാലം തെറ്റികേട്ടയീണമൊരു വിഷാദം
നീറുന്ന നൊമ്പര മണ്ണിനു കനകമേകി
ആമോദമോതുന്ന ചെറു വെള്ളരികൾ
കണ്ണുതുറക്കാതെ നേരംതെറ്റിയുറങ്ങി
പുലർവേളയിലെ വിഷുക്കണിക്കപ്പുറം
അമ്മതൻ കണ്ണുകൾ തേടുന്ന
കണിക്കൊന്ന പൂക്കളാവേണ്ട ഉണ്ണികൾ
കൈനീട്ടമായ് മൗനം ഭുജിച്ചിരുന്നു
കർണ്ണികാരങ്ങൾ മായാവർണ്ണന്റെ
പാദാരവിന്ദങ്ങളിലർപ്പിച്ചപ്പോൾ
സ്വന്തമാക്കാനാവാത്ത കണിയായ്
ഓട്ടുരുളി മുകരത്തിലെ നിൻ മുഖത്തിൽ
കണ്ണുനീർ പൂവുകൾ നേദിച്ചു നിന്നു
കണിക്കൊന്നയും കണിവെള്ളരിയും
മയിൽപ്പീലിക്കണ്ണന്റെ കള്ളച്ചിരിയും
നവസ്വപ്നങ്ങൾ നെയ്യും മേടപുലരിയും
മുളപൊട്ടുന്നു നേരംതെറ്റിയ നേരത്തിൽ