(രാമചന്ദ്രൻ, ഉദയനാപുരം )
പൂനിലാവു പുഞ്ചിരിച്ചു നിൽക്കുന്ന രാവിന്റെ
സൗന്ദര്യമിഷ്ടപ്പെടാത്തവരുണ്ടോയിവിടെ!
പ്രലേയബിന്ദുക്കളിറ്റിറ്റു വീഴുന്ന നിശയെ,
പ്രണയിക്കാത്തതായിട്ടാരെങ്കിലുമുണ്ടോ!
ചന്ദ്രികയിലലിഞ്ഞൊഴുകിയെത്തും കുളിർ-
തെന്നലിൻ തലോടലെത്ര, യാസ്വാദ്യം!
കൗമുദിയിൽ കുളിച്ചു നിൽക്കും രാവിന്റെ
സൗന്ദര്യം വർണ്ണനക്കതീതമാണെങ്കിലും;
നിശയുടെ മറവിൽ ചെയ്തുകൂട്ടും ക്രൂരതകളെത്ര
ദയനീയമാണെന്നു കൂടിയോർക്കണം നമ്മൾ!
എത്രയെത്ര ദാരുണ സംഭവങ്ങ,ളരങ്ങേറുന്നു
നിത്യവുമെന്നപോലിവിടെ,യെന്തു പറയാൻ!
ഭയക്കുന്നു സ്വൈരമായിട്ടൊന്നു സഞ്ചരിക്കാൻ,
മനുഷ്യജീവിതം തന്നെയെത്ര ദുസ്സഹമായിവിടെ.
ഇതിനൊരു മാറ്റം നമുക്കു പ്രതീക്ഷിക്കാമോ,
മനുഷ്യന്റെ സുഖജീവിതം സാധ്യമാകുമോയിവിടെ!