ഒഴുകിപ്പരക്കണമിന്നെനിക്ക്,
അതിരുകളില്ലാതെയെല്ലാടവും.
കളകളനാദം പൊഴിച്ചുകൊ-
ണ്ടേറെപ്പായണം ഉള്ളം മടുക്കുവോളം.
മനസ്സിൻ ജീർണങ്ങൾ പേറി ഞാനേറെ,
മനുജൻതൻ നീചകൃത്യങ്ങളാൽ.
നോവിലും തമ്മിൽപ്പിരിഞ്ഞൊഴുകി,
നോറ്റിരിക്കുന്നോർക്കു വരമേകുവാൻ.
മണൽപ്പുണ്ണു പെരുകിയ വേളയിലും
പരിതാപമില്ലാതൊഴുകി ഞാനും.
വഴികൾ പിരിച്ചോർ മോദം നുണഞ്ഞ്,
സഹതാപമില്ലാതെ നീങ്ങിയന്ന്.
വരവുണ്ട് മഴയൊന്നു തുടിയോടെ,
ഒന്നിച്ചൊഴുകുവാൻ പ്രണയമോടെ;
അരുതുകളില്ലാതെ മാടിവിളിക്കും,
നല്ലിടങ്ങളിൽ സഞ്ചരിക്കാൻ.