ഇത്രമേൽ നീയെന്നെ പ്രണയിച്ചിടുമ്പോൾ
എങ്ങനെ ഞാൻ നിന്ന വിട്ടുപോകും
ഇത്രയും ജീവനായ് നീയെന്നിലുള്ളപ്പോൾ
എങ്ങനെ ഞാൻ നിന്നെ വിട്ടകലും
മാരിവിൽ വർണ്ണമായ് നീ മുന്നിലുള്ളപ്പോൾ
മയിൽപേടയായ് ഞാൻ പീലിനീർത്തും
പാൽനിലാവായ് നീ പെയ്തുനിറയുമ്പോൾ
പൊന്നാമ്പലായ് വിടർന്നു നിൽക്കും
ഇനിയെത്ര ജന്മങ്ങൾ പുനർജ്ജനിച്ചാലും
നിന്നിലെ നീയായ് മാത്രമാകും
നിന്നോടു ചേർന്നിരുന്നോരോ മാത്രയും
ജന്മസാഫല്യമായ് ചേർത്തുവയ്ക്കാൻ
ദേവസംഗീതമായി നീ തഴുകുമ്പോൾ
വരവീണയായി നിൻ മടിയിലെത്തും
താമര മുകുളങ്ങളാലൊരു മാലപോൽ
നിൻമാറിൽ ചേർന്നു പുണർന്നു നിൽക്കും
ഏഴിലം പാലകൾപൂക്കുന്ന യാമത്തിൽ
ഗന്ധർവ്വനായ് നീ വന്നണയുമ്പോൾ
നിന്നിലെ സ്വരരാഗധാരയിൽ അലിഞ്ഞെൻ
പാദങ്ങൾ നടനത്താൽ ചടുലമാകും
ഇനിയെത്ര ജന്മങ്ങൾ പുനർജ്ജനിക്കേണം
നിന്നോട് ചേരുവാൻ, നിന്നിലലിയുവാൻ