വിഹായസ്സിൻ്റെ വിരിമാറിലേക്ക്,
വിശുദ്ധിയോടെയൊരു തീർഥയാത്ര!
വസന്തകാലപറവയെപോൽ,
വരം തേടിയെത്തുന്ന വർണയാത്ര!
മനസ്സേ, നീയൊന്നു ശാന്തമാകൂ
വർണരേണുക്കളിൽ വിശ്രമിക്കൂ.
ഒരുപാടു കാലത്തെ സ്വപ്നങ്ങളല്ലേ,
ഓർമിക്കാമെന്നുമീ ശാന്തിയാത്ര.
പ്രതികൂലമാകുന്ന ബന്ധനങ്ങളെ,
ബന്ധങ്ങളാക്കി മാറ്റിടാമോ?
പുഴ കടക്കുന്ന ലാഘവത്തിൽ,
നീലനിലാവിനെ മറികടക്കാമോ?
നീരദങ്ങളിൽ തിരയുന്നയെന്നെ,
നിദ്രതേടി വരികില്ലൊരിക്കലും.
മൺവീണകൾതൻ സ്വരമാധുരി,
വിണ്ണിലെങ്ങും നിറഞ്ഞിടുന്നു.
നിറയട്ടെയെൻമിഴി നിറഞ്ഞൊഴുകട്ടെ,
നീഹാരമായ് പ്രവഹിക്കട്ടെയെന്നും.