മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 


ഇരുളു കുത്തിയൊലിച്ച രാത്രിയിൽ
ഇവനൊരഗ്ഗതികേടിനാൽ,
കവിത കൊണ്ടു മുറിഞ്ഞചുണ്ടിന്
കുളിരുതേടി നടക്കവേ,


ഗൃഹമതെന്നുടെ മുന്നിലൂടുള്ള
ഗുഹ കണക്കുള്ള ഇടവഴി,
അതുവഴിക്കൊരു, രസമതെന്നു -
മതങ്ങുമിങ്ങുമുലാത്തണം!
കൊടിയ പങ്കിലമാനസൻ,
അവൻ കഠിനഹൃദയനാം തസ്കരൻ,
എന്റെ - കുരലു നോക്കി കഠാരതൻ മുന
കുത്തി നിർത്തിയൊ രാജ്ഞയും!
"എടുപണം, അതു മുഴുവനും"
എന്ന് മുരളൽ പോലെന്റെ ചെവിയതിൽ!
''പണമതില്ലെന്റെ കൈയ്യി"ലെന്നു ഞാൻ,
പതിതനായ് മെല്ലെ ചൊല്ലിനേൻ!
ഉടനവൻ എന്റെ കോന്തലക്കുത്തിൽ
ഇടതുകൈയ്യിനാൽ പരതിയാ-
ചുരുട്ടിവെച്ചൊരു കവിതതൻ
ചുരുളെടുത്തങ്ങിരുളിൽ മാഞ്ഞുപോയ്!
ചകിതമാനസൻ, പ്രജ്ഞയറ്റ പോൽ
വികലഭാഷയിൽ കേഴവേ,
ശുനകനൊന്നതു കേട്ടു സന്തതം,
ശുനമതവനതു മോരിയായ്!
ഒരു ദിനം, എന്റെ കഠിനമാം തപ -
സ്സൊരു കവിതയായ് കുറിച്ചത്,
അവനറിഞ്ഞതു തിരികെ നൽകുവാൻ
അരുളണേ നാരായണാ!
നിദ്രയിന്നെന്നെ ത്തഴുകുവാനിനി
നിർമ്മലാ, നീ.. തുണയ്ക്കണം!
ഉള്ളിലുള്ളൊരെന്നാധി തീർക്കണേ...
ഉത്തമാ കൈകൂപ്പുന്നു....!!
പുലരിവന്നെന്റെയുമ്മറപ്പടി
പതിവുപോൽ വെട്ടം മെഴുകവേ,
കവി തൻ പേരിലന്നാദ്യമായൊരു
കവറു കണ്ടെന്റെ ഭാര്യയാൾ ....!!
പണമതെങ്കിലെനിക്കു വേണമെൻ,
പുടവയൊക്കെയും പഴയതായ് ...
ഉടനെ കവറതു കീറിയോമലാൾ
നെടുകനെ, ക്ഷമയറ്റവൾ !!
ചെറിയതാമൊരു കുറിയതിൽനിന്നു
മുറയുരിഞ്ഞൊരു പാമ്പു പോൽ,
വെളിയിൽ വന്നതു, തുറന്നുനോക്കലും,
വെളിയിലേക്കൊറ്റയേറവൾ !!
"കവിത കൊണ്ടെന്റെ തമ്പുരാനെ യീ -
കുലമതിനിയും മുടിയ്ക്കല്ലേ"!
വിറളിയെടുത്തവളെന്നെ നോക്കുമ്പോൾ,
വിളറിയെൻ മുഖമാകെയും!
കവിതയെഴുതിയ ചുരുളി നോടൊപ്പം,
കുവലയന്റെതാമൊരു കുറി,
രസികനാമാ തസ്കരൻ, ഒരു
കുസൃതിയെഴുതിയതിങ്ങനെ!
"കവിത ദിനവും എഴുതിയെന്നാൽ കുടലു
നിറയുകതില്ലെടോ, കപി,
കഴൽ വിയർക്കണം, ഉsലുകായണം
കദനം തീർത്തിടുമപ്പണം!
അറികയില്ലെന്നും ചെയ്യുവാൻ-
മറു വഴിയതുണ്ടെന്റ കൈയ്യിലും, തന്റെ -
കവിതയേക്കാൾ നല്ലതെന്റെയി-
ക്കര വിരുതുതന്നെടോ കവിവര്യ"!
കവിത കൊണ്ടെന്റെയെരിയും വയറിന്റെ
കലമ്പൽ തീരില്ലെന്നറികിലും,
കുറളുപോലെ തികയില്ലതെങ്കിലും
കുറി വരയ്ക്കാൻ കനിയണേ, ഗുരോ...!!

*സന്തതം = തുടർച്ചയായി         
ശുനം = നായ്
കുവലയൻ = ഒരു അസുരൻ .                                      
കുറൾ = തിരുക്കുറൾ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ