(Saraswathi T)
അരികിൽ നീയണയായ്കിലകതാരിൽ വിരിയുമീ -
യരുമയാം മലർവാടിയിതെന്തിനായീ!
അഴിച്ചുമാറ്റട്ടെ ഞാനീയഴകാർന്ന കാർ കൂന്തലിൽ
മനോജ്ഞമായണിഞ്ഞൊരീ മലർമാലിക..
കപോലത്തിൽ തെളിയുന്നമൃദുലമാം തലോടലിൻ
കുളിരാർന്നോരനശ്വരപ്രണയസാക്ഷ്യം
കഴുകട്ടെ മിഴിനീരിന്നൊഴുക്കിനാലിനിമേലിൽ
കരളിലായവയൊന്നും തെളിഞ്ഞിടാതെ,
ഒരിക്കലുമിനിയെന്റെ മലരിതൾ മൃദുവാർന്നോ-
രധരത്തിൽ മൃദുസ്‌മേരം വിരിയുകില്ലാ...
ഇനിയെന്റെ പുലരികൾ കിളിനാദമുഖരിത
മധുരിതപുളകമിതറികയില്ലാ...
മഴവില്ലിൻ ചാരുതയും മനമേറെരമിച്ചുള്ള
മഴമേഘനിനാദവും ഇനിയുമില്ലാ
സമയതീരങ്ങളെ നാം തഴുകിമുന്നേറിടുമ്പോൾ
സ്മരണയിൽ തെളിയുന്ന മധുരചിത്രം!
മറവിതന്നഗാധമാം പടുകുഴിയിലേക്കവ
മടിക്കാതെമറക്കാനായുപേക്ഷിച്ചിടാം ..
നിനവിനെ നിയന്ത്രിക്കാം നിന്റെസാമീപ്യമെത്താൻ
കുതിക്കുമെന്നാശകളെ തടവിൽവയ്ക്കാം
ഒരിക്കലുമവ ഭവൽ സവിധത്തിലോടിയെത്തി -
യഴകോലുംമിഴിയിണ നനച്ചുകൂടാ..
അവിടെനിൻ നവനീത സമാനമാംമാനസത്തെ -
യൊരുനാളുമഴൽ നൽകിയുലച്ചുകൂടാ...
കരളിനെമഥിച്ചിടും കദന ചിന്തകളെ നാം
കമനീയ ഹാരമാക്കിക്കൊരുത്തിടുമ്പോൾ
കവിളിണതഴുകിടും സുരുചിരമിളംതെന്നൽ
കരുതലായ്ചാർത്തിടട്ടെ കവിളിണയിൽ!
ഇതുനിനക്കായിമാത്രം മനസിൽഞാൻകുറിച്ചിട്ട
മൃദുലമാംജല സാന്ദ്രമധുരഗീതം !!