(Padmanabhan Sekher)
ഉണരുണരൂ കിടാങ്ങളെ
ഉഷസ്സിനി സന്ധ്യയായ്
ഉറങ്ങേണ്ട നാടുകൾ തേടി
ഓടി മറഞ്ഞു പോകയായ്
പ്രഭാതമെത്തി നമുക്കായ്.
ഇളം കാറ്റിൽ കുളിരാൽ
ഉലയും തളിരിലച്ചില്ലകൾ
ആദിത്യകിരണ കരങ്ങൾ
തലോടി ഉന്മാദനൃത്തശാല
നമുക്കായ് ഒരുക്കി വച്ചിതാ.
ഉണരുണരൂ കിടാങ്ങളെ.....
മറഞ്ഞുപോയൊരു മാരന്റെ
മധുര ചുംബനത്തിനായ്
അധരപുടങ്ങൾ കാട്ടി നിൽക്കും
സൂര്യകാന്തിയെ നോക്കുവിൻ.
മധുരക്കനി നുകരുവാൻ
മനസ്സമ്മതത്തിനായ് ചുറ്റി
ഈണഗാനം പാടി നടക്കും
കരിവണ്ടിനെ നോക്കുവിൻ.
മന്ദമാരുത ചുംബനമേറ്റ്
മധുരിക്കും മനസ്സുമായ്
മതിമറന്നാടിക്കളിക്കും
മന്ദാരത്തിനെ നോക്കുവിൻ.
പച്ചപ്പടർപ്പായ്പടർന്നു നിൽക്കും
പിച്ചകത്തിൽ താരകളായ് നിൽക്കും
പിച്ചിപ്പൂവിൻ ഗന്ധം നുകരുവിൻ.
ഉണരുണരൂ കിടാങ്ങളെ....
നാട്ടുമരച്ചോട്ടിൽ നാണിച്ചു
നിൽക്കും നാലുമണിപ്പൂവിൻ-
അരികിൽ നിന്നുതിരും
കിളിക്കൊഞ്ചൽ കേൾക്കുവിൻ.
കിളികൾ പാടും ശ്രുതി
മധുരമാം കളകളനാദ
മുഖരിതമാണീപ്രഭാതം.
അമ്മക്കിളി ഒരുക്കിയ പ്രാതൽ
കഴിഞ്ഞ് കളകള നാദം തൂകും
കുഞ്ഞാറ്റകിളികളെ നോക്കുവിൻ.
മധുരത്തിൽ പാടും കിളിതൻ
ശ്രുതി ഏറ്റുപാടും കുയിലിൻ
ഈണം കാതിന്നു പകരുവിൻ.
ചിപ്പിയിലൊളിച്ച മുത്തു
പോലുറങ്ങാതെ ഉണരൂ കിടാങ്ങളെ;
ഈപ്രപഞ്ച രമണീയതകൾ
വാരിപ്പുണരുവിൻ കിടാങ്ങളെ.