(രാമചന്ദ്രൻ, ഉദയനാപുരം)
ഇനിയെങ്ങോട്ടെന്നുള്ളയൊരു ചോദ്യമിന്നേതു
സമയത്തും മനസ്സിൽ, പൊങ്ങിവരാം നിശ്ചയം!
പ്രായമേറി രോഗങ്ങൾ ബാധിച്ചു കായബലം
പാടേ കുറഞ്ഞു ശക്തിയില്ലാതായി മാറിടാം.
പുരുഷാന്തരത്തിന്റെ ജീവിത ശൈലിയോടു
പൊരുത്തപ്പെട്ടുപോകാൻ, പ്രയാസമുണ്ടായിടാം.
കുടുംബകാര്യങ്ങളിൽ വേണ്ടത്ര പ്രാതിനിധ്യം
ലഭിക്കാതെ വന്നിട്ടു മനസ്സു വേദനിക്കാം!
കേട്ടില്ലെന്നു വന്നിടാം അഭിപ്രായങ്ങളൊക്കെ,
വേണ്ടത്രയംഗീകാരം ലഭിച്ചില്ലെന്നും വരാം...
ശരീരത്തിനുണ്ടായ ബലക്ഷയം കൂടാതെ,
മനസ്സിനും തളർച്ച വന്നിട്ടു ശക്തിപോകാം.
ഈ സാഹചര്യമാണു നമ്മുടെ ജീവിതത്തിൽ,
എങ്ങോട്ടിനിയെന്നുള്ള ചോദ്യത്തിന്റെ പ്രസക്തി!
കാര്യമില്ലയാരെയും പറഞ്ഞിട്ടിന്നു കുറ്റം
കാലം മാറുന്നതിന്റെ വ്യത്യാസമായിക്കാണാം.
സാഹചര്യത്തിനൊത്തു നമ്മുടെ ശൈലികളും
മാറ്റിയാൽത്തീർന്നിടുന്ന പ്രശ്നങ്ങളല്ലേയുള്ളു.
മാറ്റങ്ങളെല്ലാമിന്നു നല്ലതല്ലേ ലോകത്തിൽ,
മാറ്റിച്ചിന്തിച്ചുകൂടേ നമ്മൾ മാറ്റത്തിനൊപ്പം!