(പൈലി.0.F തൃശൂർ.)
പ്രഭാതകിരണം പുൽകിയുണർന്നു,
പ്രതീക്ഷയെന്നിൽ മിഴിതുറന്നു.
മുറിവേറ്റ മാനസം തിരയുന്നുഭൂവിൽ,
മുറിവുണക്കുന്ന നിൻദിവ്യസൗഖ്യം.
മൗനമാണെങ്കിലും മാനസകോവിലിൽ,
സാന്ത്വനമായ് നീ വന്നീടണേ.
കടലിരമ്പുന്നു നിൻ കരയിടറുന്നു,
കനിവിൻനാളം തെളിച്ചീടണേ.
നിദ്രകൾ വിട്ടൊഴിയുന്നു നീളെനിൻ,
ദിവ്യാപദാനം നിറഞ്ഞിടുന്നു.
നിരുപമസ്നേഹം പകർന്നു നീയെന്നും,
നിദ്രയെനിക്കായ് നൽകീടണേ.
കത്തിയെരിയുന്ന കൽവിളക്കിലെൻ,
നീറുന്ന ചിത്തമെരിഞ്ഞീടുന്നു.
തീരാത്തദുഃഖത്തിൽ തോരാത്തകണ്ണീർ,
പൊഴിയുന്നുവെന്നും നിൻ്റെമുൻപിൽ.
കനിവേകും നിൻ ഹൃദയത്തിൽനിന്നും,
കരുണാകടാക്ഷം ചൊരിഞ്ഞീടണേ.