(പൈലി.ഓ.എഫ്)
ഓർമിച്ചിടുന്നു നിൻ മധുരസ്മരണകൾ,
ഓളങ്ങളിൽപ്പെട്ടുഴലുമ്പോഴും.
നിറമുള്ള സ്വപ്നങ്ങൾ തഴുകുന്നുവെന്നെ,
കുളിരേകിടുന്നു നിൻ കരപല്ലവം.
തഴുകിയുണർത്തുന്ന ഇളംതെന്നലിൽ നീ,
ഒഴുകിയെത്തുന്നുവെന്നുൾത്തടത്തിൽ.
മൗനങ്ങളിൽ നീ വാചാലയാകുമ്പോൾ,
ഇരവുകൾ പൊതിയുന്നു നിൻ ഗദ്ഗദം.
പുണരാനിരിക്കുന്ന കൈകളിൽ നോക്കി,
കണ്ണീർ പൊഴിക്കുന്നതെന്തിനിനിയും.
കവിളിലൂടൊഴുകും നിന്നശ്രുധാരയിൽ,
ചിരകാലമോഹത്തിൻ നഷ്ടങ്ങളോ?
വിരഹങ്ങളെല്ലാം മറോടണച്ചു നീ,
വിരവൊടു നീയെന്നെ വിട്ടുപോയി.
വിധിയൊരുക്കിയ വേർപാടിൻ നൊമ്പരം,
വിലാപങ്ങളായ് അലയടിക്കുന്നുവിന്നും.
നിന്നനുരാഗമെല്ലാം അകന്നുപോയോ
അകതാരിലെന്നെ നീ ഓർക്കുന്നുവോ?