(Rajendran Thriveni)
(ജാലകവാതിലിനപ്പുറം ഇലകൊഴിഞ്ഞ ശിഖരങ്ങൾ നീലാകാശം ത്തിലേക്കുയർത്തി നില്ക്കുന്ന ഒരു മാമരമുണ്ട്. അതിന്റെ ശിഖരങ്ങളിലേക്ക് നോക്കിയിരിക്കുമ്പോൾ ശിവതാണ്ഡവത്തിന്റെ നടനമുദ്രകൾ മനസ്സിൽ തെളിയുന്നു. ഡമരുനാദം സിരകളിലലിഞ്ഞു പരക്കുന്നതായി തോന്നുന്നു.)
സന്ധ്യാംബരത്തിന്റെ നീലപ്രസാദത്തിൽ കൺനട്ടു നില്ക്കുന്ന മാമരക്കൊമ്പുകൾ,
ഏതൊരാത്മപ്രഭാ ജാലത്തിൽ മഗ്നരാ- യാനന്ദ നർത്തനമാടി തിമിർക്കുന്നു?
ഉൾക്കാമ്പിലുണരുന്നതരുശിഖര- താണ്ഡവമെന്റെ കർണ്ണങ്ങളിൽ!
ജടകെട്ടി നില്ക്കുന്ന കർമ്മഫലങ്ങളെ ഭൂതയജ്ഞാഗ്നിയിൽ ശുദ്ധീകരിക്കുവാൻ!
വിഷലഹരിമോന്തി ക്കുടിച്ചുകുതിക്കുന്ന മഹാദേവ താണ്ഡവം, മഹാരുദ്രതാണ്ഡവം!
ജനിമൃതികൾ, ഋതുഭ്രമണം, ദിനരാത്ര,മയനങ്ങൾ; ആകാൽച്ചിലമ്പിന്റെ അനുരണനങ്ങളോ?
എല്ലാം മറന്നാക്കടുന്തുടി നാദബ്രഹ്മത്തിന്റെ പുളകത്തിലല്പം ലയിക്കാൻ കഴിഞ്ഞെങ്കിൽ!
ഇലമർമ്മരങ്ങളിൽമാറ്റൊലിക്കുന്നുവോ, മൂകത വാചാലമാകും ആത്മ പ്രഘോഷണം!
പാപകർമ്മത്തിന്റെകഞ്ചുകംപൊട്ടിച്ചു ശുദ്ധനായ് വീണ്ടുംജനിക്കുവാൻ,
ആത്മജ്ഞാനത്തിന്റെ അമൃതപ്രവാഹത്തെ , പുണ്യഭാഗീരഥിയായി മണ്ണിലൊഴുക്കുവാൻ!