(Ramachandran Nair
മുറ്റത്തു നിൽക്കുന്ന മുത്തശ്ശിപ്ലാവിൻ
ചില്ലകൾ, മിക്കതു മുണങ്ങിപ്പോയി.
മുമ്പത്തെപ്പോലുള്ള കായ്കനികൾ,
കാണാനില്ലയിന്നൊട്ടു, മാപ്ലാവിൽ.
മുമ്പൊക്കെ യടിമുടി ഫലം തന്ന്
വിശപ്പകറ്റിയതാണീ മുത്തശ്ശിപ്ലാവ്.
ഇന്നിപ്പോൾ പ്രായമേറെയായതിന്,
പൂക്കളും കായ്കനിയും കുറഞ്ഞുപോയി.
കായ്കനി നൽകാത്ത പ്ലാവിനെ വെട്ടി-
മാറ്റണമെന്നുള്ള സംസാരവും തുടങ്ങി.
പുത്തൻ തലമുറയുടെയാവശ്യം തള്ളി,
മുത്തശ്ശിയമ്മയും മുന്നിൽ വന്നു.
വാക്കുതർക്കങ്ങൾ പലതും നടന്നവിടെ,
തള്ളിപ്പോയി മുത്തശ്ശിയുടെ വാദങ്ങളും!
തീരുമാനമായി പ്ലാവു വെട്ടിക്കളയുവാൻ,
മുത്തശ്ശിയൊഴിച്ചുള്ളവരെല്ലാ, മൊന്നായി.
ദുഃഖമുണ്ടു മുത്തശ്ശിക്കിന്നു നല്ലപോലെ,
എങ്കിലു,മാവാക്കു കേൾക്കാനാരുമില്ല.
മനുഷ്യന്റെ കാര്യത്തിനും വ്യത്യാസമില്ലായിന്ന്,
പ്രായമാകുമ്പോൾ ഭാരമാകുന്നെല്ലാവർക്കും.
ആശ്രമത്തിലാക്കണമെന്നു പറയുന്നു ചിലർ,
വൃദ്ധസദനത്തിൽ മതിയെന്നു മറ്റു ചിലർ.
ആദരിക്കണം വെള്ളിത്തലമുടിയുള്ളവരെ,
കേൾക്കണം നമ്മളവരുടെ വാക്കുകളും!
നമ്മളേക്കാൾ ലോകം കണ്ടവരാണവർ,
ജീവിതാനുഭവങ്ങൾ ശരിക്കുമറിഞ്ഞവർ!