(O.F.Pailly)
കതിരണി വയലിൽ കതിരു കൊയ്യാൻ,
കരിവളയിട്ടു വന്നവളേ,
കരളിൽ കൊരുത്തതു നെൽക്കതിരോ,
കനിവോലും കണ്ണിലെ പ്രണയങ്ങളോ?
ഞൊറിവുള്ള ചേലയിൻ കീഴിലായി,
കിലുങ്ങിചിരിച്ചു നിൻ പാദസരം.
പാടവരമ്പിൽ കിളികൾ വന്നു,
കിളിമൊഴികേട്ടു നീ ചിരിച്ചു.
കന്നിക്കതിർക്കുല പൂത്തുനിൽക്കും,
പുഞ്ചവയലിൽ നിൻമുഖം വിടർന്നു.
കടലോളം പ്രണയമൊളിച്ചുവച്ചു
നിൻ കരിമിഴി മെല്ലെ വിടർന്നു വന്നു.
കനവിലെയനുരാഗം പൂത്തുലഞ്ഞു,
കവിളിലൊരായിരം പൂവിരിഞ്ഞു.
പുതുമണ്ണിൻ ഗന്ധം തങ്ങിനിൽക്കും
നിൻ തളിർമേനി ഇളംതെന്നൽ തഴുകിടുന്നു.
പ്രണയ സ്വപ്നത്തിൻ രഥത്തിലേറിയെൻ,
മാടത്തിൻ കീഴിൽ രാപ്പാർത്തിടാം.