രാഗാർദ്രമിന്നെൻ്റെ ചിത്തം
രാക്കിളിപ്പാട്ടൊന്നു മൂളീ.
നിശയുടെമൗനസംഗീതമെൻ കാതിലായ്
നീറുന്നൊരോർമയായ് തേങ്ങീ.
നീവരും നാളുകളെണ്ണി ഞാനെത്രയോ
നിർനിദ്രരാവുകൾ തോറും
നിന്നെമാത്രം നിനച്ചെൻ്റ കിനാക്കളിൽ
വർണപുഷ്പങ്ങൾ വിരിഞ്ഞൂ.
സങ്കല്പവാടിയിൽ എത്രയോ രാവിലാ
സൗരഭ്യമെങ്ങും പരന്നൂ.
ഹിമബിന്ദു മലരിതൾ തുമ്പിലായുള്ള പോൽ
മിഴികളിലശ്രുകണങ്ങൾ
ഇന്നുവൈഡൂര്യത്തിളക്കമാർന്നങ്ങനെ
ചന്തവും ചേർത്തു നിൽക്കുമ്പോൾ,
ആരുമറിയാതെ നിന്നെയെന്നുള്ളിൽ വെ
ച്ചാരാധനയാർന്നിരിക്കേ,
നീയെത്തിടും വഴിത്താരയിൽ പ്രാർത്ഥനാ
പൂക്കളാൽ കമ്പളം നീർത്തീ.
അറിയാതെയെന്തിനോ തേങ്ങും മനസ്സിന്നൊ-
രരുമക്കിനാവിനെ പുൽകീ.
അവിടെയാനന്ദനത്തോപ്പിലായെത്തി നാം
അഴകാർന്ന ശലഭങ്ങൾ പോലെ.
ആരുമറിയാത്തൊരാത്മാനുഭൂതിയിൽ
അലിവാർന്നചേതന പോലെ.