മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Krishnakumar Mapranam

ഒരു തോണിയാത്രയില്‍ 
പുഴയിൽ
മുങ്ങിപോയവരുടെ 
കൂട്ടത്തില്‍ 
ഞാനുമുണ്ടായിരുന്നു 

മരിച്ചതറിഞ്ഞ്
സ്വന്തക്കാരും ബന്ധുക്കളും
കൂട്ടുകാരും 
വഴിപോക്കര്‍ വരെ 
വന്നുകണ്ടു 

ശവത്തിനുമേലെ 
ഒരുപാടു പൂക്കളങ്ങള്‍ തീര്‍ത്തു 
നെയ്യിലും ചന്ദനമുട്ടിയിലും 
ചിതയിലെരിയുന്നത് 
പരലോകയാത്രയില്‍ 
ഞാന്‍ കണ്ടു  

ഭൂമിയിലെ നൂറുവര്‍ഷങ്ങളായിരുന്നു 
പരലോകത്തെ ഒരുദിവസം 
പരലോകവാസം സുന്ദരം 
പരദൂഷണമോ പൊങ്ങച്ചമോ 
അസൂയയോ അഹങ്കാരമോ 
അത്യാര്‍ത്തിയോ ഇല്ലാത്ത ലോകം 

പരലോകത്തെത്തി പത്തുദിവസം 
ആഘോഷിച്ചപ്പോഴാണ് 
രണ്ടാം ജന്മം ആയെന്ന് 
അരുളപ്പാടുണ്ടായത്  

എനിക്കു പുനര്‍ജന്മം വേണ്ടായിരുന്നു
എന്നാല്‍ 
അതൊഴിവാക്കാനാവാത്ത 
ഒരു വസ്തുതയാണത്രെ!

രണ്ടാം വരവില്‍ ഞാന്‍ 
ഭൂമിയിലെ നരകം കണ്ടു 
അത്യാര്‍ത്തി അസൂയ 
കുടിലത കലഹം  

അഭയം കൊടുത്തവന്‍റെ 
വെട്ടേറ്റാണ് 
രണ്ടാമത് 
ഞാന്‍ മരിച്ചത് 
ആരുമറിയാതെ 
കുഴിച്ചുമൂടിയ ശവം 
ഉറുമ്പുകളും പുഴുക്കളും 
ആഹാരമാക്കി 

പരലോകയാത്രയില്‍ ഞാന്‍ കണ്ടത് 
ഞെട്ടിക്കുന്നവ
എന്‍റെ മരണമാഘോഷിക്കുന്നത് 
എനിക്കു പ്രിയപ്പെട്ടവരായിരുന്നു  

പരലോകത്ത് 
ഒമ്പതാം ദിവസം
ആഘോഷത്തിലാണ് 
ഇപ്പോൾ

പത്തു ദിവസം പിന്നിട്ടാല്‍ 
മൂന്നാമതും 
ജനിക്കണമെന്നാണ്
അരുളപ്പാട് 

മൂന്നാം ജന്മം 
അതിനിയെത്രമേല്‍ 
കഠിനമായിരിക്കാം?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ