മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(ഷൈലാ ബാബു)

പോയ കാലത്തിന്റെ
മധുരസ്മൃതികളെൻ
മാനസക്കളരിയിൽ
കേളിയാടീടുന്നു!

നവരസമാർന്നുള്ള
കഥയും കളിയുമായ്
മുത്തശ്ശിമാവിന്റെ
ചോട്ടിലെ സന്ധ്യകൾ!

നെൽമണിക്കതിരായ്
പുഞ്ച വിളവുകൾ;
ചെറുകാറ്റിലിളകുന്ന
മർമരധ്വനിങ്ങളും!
കതിരുകൾ കൊത്തി
പ്പറക്കും കിളികളെ,
ദൂരേക്കു പായിച്ചു
നിന്ന ദിനങ്ങളും! 

കല്ലിനാൽ വീഴ്ത്തിയ
മാമ്പഴക്കനികളെ,
ആവോളം ഭക്ഷിച്ചു
മധുരം നുകർന്നതും!
കിളിച്ചുണ്ടൻമാവിലെ
പുളിയുറുമ്പിൻ കടി,
നീറ്റൽ സഹിച്ചെത്ര
വേദന തിന്നതും! 

ആറ്റിൽ കുളിച്ചന്നു
നീന്തിത്തുടിച്ചതും
വെള്ളാരം കല്ലുകൾ
പെറുക്കിയെടുത്തിട്ടു,
കൊത്തൻകല്ലാക്കി
കളിച്ചു രസിച്ചതും! 

ഉപ്പിനാൽ രുചിച്ചെത്ര
വാളൻപുളികളും;
മധുരപ്പഴങ്ങളാം
ചാമ്പയും പേരയും;
പൂവാലൻ കിളികളു-
മണ്ണാറക്കണ്ണനും
പൂന്തേനുണ്ടു പാറു-
മളിയും പ്രിയങ്കരം! 

മത്സരിച്ചെണ്ണിപ്പെ-
റുക്കുവാനോടവേ,
ഉന്തിയും തള്ളിയും
മഞ്ചാടിച്ചോട്ടിലും;
കുന്നിക്കുരു മണി
വാരിയെടുത്തെത്ര
ചെപ്പിൽ നിറച്ചതും
ഹൃദ്യമാമോർമയായ്! 

തുമ്പിയെപ്പിടിച്ചിട്ടു
കല്ലെടുപ്പിച്ചതും
ചിത്രപതംഗത്തിൻ
പിൻപേ ഗമിച്ചതും;

അരിമുല്ലപ്പൂക്കളും
കനകാംബരങ്ങളും
സുന്ദരമാല്യമായ്
മുടിയിലണിഞ്ഞതും; 

ചാലിലെ വെള്ളത്തിൽ
തുള്ളിക്കളിക്കുന്ന
മാനത്തു കണ്ണിയെ
കുമ്പിളിൽ കോരിയും;

ചേമ്പിലക്കുടകളിൽ
പാതി നനഞ്ഞെത്ര
സുന്ദര നിമിഷങ്ങൾ
മഴക്കാലയോർമകൾ!

പത്തുനാൾ നീളുന്ന
പൂക്കള വിസ്മയം;
പൂക്കളിറുത്തിടാൻ
പോയ കാലങ്ങളും!
ഊഞ്ഞാലിലാടിയും
ആർത്തു രസിച്ചതും
തുമ്പിതുള്ളിച്ചതും
മുറ്റും സ്മൃതികളായ്! 

സ്മരണ തൻ പുസ്ത-
കത്താളിൽ മയങ്ങിടും
മയിൽപ്പീലിത്തുണ്ടാ-
ണെൻ ബാല്യകാലം..!

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ