മനസിന്റെ താളം
മുറിഞ്ഞ,കന്നെപ്പോഴൊ,
ഒഴുകുന്ന നദിയിലെ
പാഴ്ത്തടി പോലെയായ്.
പൈതലിൻ ഭാവേന
നടവഴിക്കല്ലുകൾ
കയ്യിലൊതുക്കിയും,
പച്ചില ചാറിൽ
അവ്യക്ത ചിത്രങ്ങൾ
ഭിത്തിയിൽ കോറി
പെട്ടിച്ചിരിയുമായ്
തലമെല്ലെ ആട്ടിയും.
തണ്ടെല്ലോടൊട്ടിയ
വയറിൽ വിശപ്പില്ല,
കനൽ പോലെ
കണ്ണുകൾ അഗ്നി
ചുരത്തുന്നു.
ചുമതലയേറ്റോരു
വേലതീർക്കും പോലെ
കീറക്കടലാസുകൾ
വഴിനീളേതേടുന്നു.
കിട്ടുന്നതൊക്കെയും
ഭാണ്ഡത്തിലാക്കിയും,
ഒട്ടോന്നു നിന്നുടൻ
വഴിയിലുപേക്ഷിച്ചും.
കത്തുന്ന ചൂടിലും
തോരാ മഴയിലും,
ചിത്തം തെളിഞ്ഞു
മുഴുകി രസിക്കുന്നു.
ജഡകെട്ടി പിണയുന്ന
കർമ്മ ബന്ധങ്ങൾക്ക്
വിട ചൊല്ലി ഉന്മാദ
തീരങ്ങൾ തേടുന്നു.
ബന്ധങ്ങൾ തീർക്കുന്ന
ബന്ധനമില്ലാതെ
മനുഷ്യത്വമെന്നുള്ള
മരീചിക തേടാതെ
സ്വസ്ഥമായ് ശാന്തമായ്
ഓടിത്തളരുമ്പോൾ
വീണു മയങ്ങുവാൻ
ഇരുൾ മറ തേടുന്ന
വിധിയെ വിളിക്കുന്നു
ഭ്രാന്തൻ!