കറുത്ത കമ്പളം പുത-
ച്ചുറങ്ങും രജനിയതിൽ
ഉറക്കുപാട്ടായ് തുയി-
ലുണർത്തും രാക്കിളിഗീതം!
മിഴിക്കോണുകളിൽ നീർ
പൊടിക്കും സ്മരണകളിൽ,
നിദ്രയിന്നു,മവഗണിച്ചെൻ
മാനസത്തെ!
യാമിനി തൻ കാളിമയി-
ലുടഞ്ഞ മോഹങ്ങൾ,
ജന്നലഴിയിൽ പിടിച്ചു-
നിൽക്കേ,വികല ചിന്തുകളായ്!
കനകശോഭ വിളങ്ങിടു-
മെന്നേശുവിൻ രൂപം,
ശാന്തിയായെൻ കരളി-
നുള്ളിൽ സുഖാനുഭൂതിയായ്!
കദനഭാരമേറിടുന്നെ-
ന്നന്തരംഗത്തിൽ,
ഭദ്രദീപം കൊളുത്തിടാ-
നായ്, നീ വരില്ലയോ?
എത്ര പാപച്ചുഴിയിൽ
നിന്നുമെന്നെ രക്ഷിച്ച,
നാഥനെൻ്റെ ചാരെയു-
ണ്ടീ, രോഗശയ്യയിൽ!
അർത്ഥമില്ലാ നിനവുകളെൻ
മനം തകർക്കുമ്പോൾ,
കരതലത്താൽ താങ്ങിടു-
മെൻ ജീവനായകൻ..!