ഓർമ്മയിലാദ്യം
ഒരു ചാറ്റല്‍മഴയുടെ അവ്യക്തമാം
തിരശ്ശീല.
അതിനു പിന്നില്‍ നനഞ്ഞ
സ്കൂള്‍ മുറ്റം.
ചുവപ്പില്‍ കുതിര്‍ന്ന്
മണ്ണില്‍ പുതഞ്ഞ വാകപ്പൂക്കള്‍..
പറന്നു പോകും ചകോരാദിപ്പക്ഷി.
ഒരു മണിയടിയുടെ മുഴക്കം.
തുമ്പികളായ് പറക്കും ആരവങ്ങളെയൊന്നിച്ച്
ആവാഹിച്ചെടുത്തിടകലര്‍ത്തി
തെരുവിലേക്ക് വിടുന്ന
മങ്ങിത്തെളിയും സായാഹ്നം
സ്കൂള്‍കവാടത്തിലെ
നനഞ്ഞ കുടകളുടെ
തിളക്കത്തിലേക്ക്
മടിക്കുത്തില്‍ നിന്ന്
ഒരു നുള്ള് മഞ്ഞവെയില്‍
വാരി വിതറി ചിരിക്കുന്ന മാനം.
ഒരു വഴി,പല ചാലുകളായ്
ചിതറിത്തെറിച്ചൊഴുകി അകലുന്ന ആഹ്ളാദത്തിന്‍ കളിവഞ്ചികള്‍
പങ്കിട്ടെടുക്കും പ്രസരിപ്പ്.
വീണു കിടക്കും മരനിഴലുകള്‍
മറി കടക്കുന്ന,
ഓർമ്മയുടെ ചെറുചില്ലകള്‍
പെറുക്കിയടുക്കുന്ന
ഉന്‍മാദത്തിലേക്കൂളിയിടുന്ന
മടക്കയാത്ര.