(Saraswathi T)
പാഴ്മുളം തണ്ടായ് പിറന്നെങ്കിലും നിന്റെ
നാദമിതെത്ര മനോജ്ഞം ...
ഗോപികാ ജീവന മന്ത്രമല്ലേയിതു
ഗോപകമാരന്റെ ലീലയല്ലേ
അമ്പാടിതന്നിലെയുണ്ണിക്കിടാവിന്റെ
അൻപെഴുമാദിവ്യരൂപം!
എന്നുമെൻ ചിത്തത്തിലത്രമധുരമായ്
പുണ്യത്തിടമ്പായ് തെളിയുമ്പോൾ..
എന്റെയീ ജന്മം ധന്യമാണിന്നെന്റെ -
യന്തരംഗത്തിന്റെ ചാരിതാർത്ഥ്യം
കാലിക്കിടാങ്ങളും ഗോപബാലന്മാരും
കായാമ്പൂവർണനെ കാണുന്നേരം
ഓടിയെത്തുന്നതു മോമനിക്കുന്നതും
ഓർമയിലിന്നെന്റെ പുണ്യമല്ലോ
അമ്പാടിക്കണ്ണനെ തൊട്ടുരുമ്മിക്കൊണ്ടു
നിൽകുമാപൈക്കിടാവി ൻസുകൃതം
അമ്മയശോദതൻ പൊന്നുണ്ണിക്കണ്ണന്റെ -
യോർമയിലിന്നെന്റെയീ ജീവിതം....
നിൻ പാദപത്മത്തിൽ ചേർക്കേണമേ കണ്ണാ
നവനീതചോരനാം നന്ദ ബാലാ
ഇച്ചരണാംബുജം കൈവിടാതെ കാക്കാൻ
ചിത്തിനു ഭക്തിയെ ത്തന്നീടണേ -
യെൻ്റെഹൃത്തിലെന്നും നീ വസിച്ചീടണേ.. !