മർത്യരക്ഷക്കായ് അവതരിച്ചു നീ,
മന്നിലെ ദു:ഖങ്ങൾ ഏറ്റെടുത്തു.
മൺവീണയിൽ ശ്രുതിമീട്ടി ഞാനെൻ,
അകതാരിൽ വിടർന്ന ആത്മരാഗം.
ആത്മദു:ഖങ്ങൾ നിറയുമീ പല്ലവിയെൻ,
ആരാധനയായ് സ്വീകരിക്കൂ.
അനന്തദയാനിധിയാണു നീയെന്നും
അലസരായ് തീരും നിൻ സൃഷ്ടികളിൽ.
ആപാദചൂഡം നീ മാറ്റീടണേയെന്നെ,
ആരാധനക്കായൊരുക്കേണമേ.
സുഗന്ധംവമിക്കാത്ത സൂനമാണെങ്കിലും
ഒരു സുകൃതമായെന്നെ സ്വീകരിക്കൂ.
അതിരുകടന്ന ആത്മവിശ്വാസത്തിൽ,
അകന്നുപോയ് ഞാൻ നിന്നിൽ നിന്നും.
അന്ത:ഛിദ്രങ്ങൾ അലയടിച്ചപ്പോൾ നിൻ,
ആത്മസൗഖ്യം ഞാൻ തേടിവന്നു.
അപരാധമെല്ലാം തുടച്ചുനീക്കി നിൻ,
ഹൃദയജാലകം തുറന്നീടണേ.