മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കുന്നിനുമപ്പുറം കാവുണ്ടെന്ന്
ആരുപറഞ്ഞു മാളോരേ ?
കുന്നിനുമപ്പുറം കൈതക്കാട്ടിലെ
കാറ്റുപറഞ്ഞു മാളോരേ

അരയാല്‍ പേരാല്‍ അത്തിയിത്തി
അരളി കൂവളം പാലമരം
കൊന്നമരങ്ങൾ കുടചൂടുന്ന
കാവിനകത്തൊരു കുളിരുണ്ടേ

കുരുവികൾ വവ്വാല്‍ പറവകളും
ചെമ്പോത്തുകളും തത്തകളും 
കുയിലുകള്‍ കൂജനമേകും കാവില്‍
കുണ്ഠലിയുണ്ടൊരു കുണ്ടുണ്ട്

വേരുകള്‍ തൂങ്ങും ആലിന്‍കീഴെ 
ഇഴയുന്നു പലനാഗങ്ങള്‍
കണ്ണിനുകുളിരായ് വര്‍ണ്ണംവീശും 
പൂവുകള്‍ പൂക്കും മലര്‍വാടി 

നാനാവിധമാം പൂവുകള്‍കാണാം 
നന്മകള്‍വിടരും കാവുകളില്‍
തെളിനീര്‍തൂകും പൊയ്കയിലോ 
മണ്ഡൂകമുണ്ട്  മണ്ഡലിയും

ആമ്പല്‍പ്പൂവും ചെന്താമരയും 
അഴകായ് വിലസുന്നു പൊയ്കകളിൽ
കാവിനകത്തു മുളങ്കാടുണ്ടതില്‍
കുളക്കോഴികളും  കൊറ്റികളും

കാറ്റുപറഞ്ഞൊരു കാവിന്‍റെ കഥ
കേട്ടതും, കാണാന്‍ കൊതിയായി
കാറ്റുപറഞ്ഞൊരു കാവുകള്‍തേടി 
കാതമനേകം താണ്ടീ ഞാന്‍

കുന്നിനുമപ്പുറം കാവുണ്ടെന്ന്
കേട്ടതു ശുദ്ധ പൊളിയാണേ
കാറ്റുപറഞ്ഞൊരു കാവുകളൊന്നും
കണ്ടില്ലിതുവരെ മാളോരെ

കുന്നിന്നപ്പുറം കാവുകളൊക്കെ
വെട്ടിനിരത്തി തരിശാക്കി
മണ്ണില്‍ പലവിധം കുഴിയുണ്ടാക്കി
ഫ്ലാറ്റുകള്‍ കെട്ടി മാളോരേ

കുന്നിനുമപ്പുറം കാവുണ്ടെന്ന്
പണ്ടൊരു നാളില്‍കണ്ടു ഞാന്‍
ഇക്കാലത്തോ കാവുകളൊന്നും
കാണാനില്ലെൻ മാളോരെ

കൈതക്കാട്ടിലെ കാറ്റിന്‍ വാക്കാൽ
ഞാനും തേടീ കാവുകളെ
കണ്ടെത്തി ഞാന്‍ പുതുകാലത്തീ-
ക്കാവുകളൊക്കെ മരിച്ചെന്ന്! 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ